ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ പകരം വീട്ടി ടീം ഇന്ത്യ. ഓസ്‌ട്രേലിയയെ 4 വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്.
265 റണ്‍സ് വിജയലക്ഷ്യം 48. 1 ഓവറുകളില്‍ ഇന്ത്യ മറികടന്നു. 84 റണ്‍സ് നേടിയ വിരാട് കൊഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.ബുധനാഴ്ച നടക്കുന്ന ദക്ഷിണാഫ്രിക്ക – ന്യൂസിലാന്‍ഡ് രണ്ടാം സെമി ഫൈനലിലെ വിജയികളെ ഫൈനലില്‍ ഇന്ത്യ നേരിടും.
265 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് 8(11) ആണ് ആദ്യം ഇന്ത്യക്ക് നഷ്ടപ്പെട്ടത്. സ്‌കോര്‍ 43ല്‍ എത്തിയപ്പോള്‍ രോഹിത് ശര്‍മ്മ 28(29) എന്നു. മൂന്നാം വിക്കറ്റില്‍ വിരാട് കൊഹ്ലി 84(98) – ശ്രേയസ് അയ്യര്‍ 45(62) സഖ്യം 91 റണ്‍സ് കൂട്ടുകെട്ട് അപകടം ഒഴിവാക്കി.
അയ്യര്‍ പുറത്തായതിന് പിന്നാലെ എത്തിയ അക്‌സര്‍ പട്ടേല്‍ 27(30) കൊഹ്ലിക്ക് മികച്ച പിന്തുണ നല്‍കി. പിന്നീട് വന്ന കെഎല്‍ രാഹുലിനൊപ്പം ടീം സ്‌കോര്‍ 225 വരെ എത്തിച്ച ശേഷം കൊഹ്ലി ഔട്ടായി. അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് മുന്‍ നായകന്‍ പുറത്തായത്.
24 പന്തുകളില്‍ നിന്ന് 28 റണ്‍സ് നേടി ആറാമനായി ഹാര്‍ദിക് പാണ്ഡ്യ പുറത്താകുമ്പോള്‍ വിജയത്തിലേക്ക് ഇന്ത്യക്ക് വെറും ആറ് റണ്‍സ് മാത്രം മതിയായിരുന്നു. കെഎല്‍ രാഹുല്‍ , രവീന്ദ്ര ജഡേജ എന്നിവര്‍ പുറത്താകാതെ നിന്നു.
96 പന്തില്‍ നിന്ന് ഒരു സിക്സും നാലു ഫോറുമടക്കം 73 റണ്‍സെടുത്ത സ്മിത്താണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. 57 പന്തുകള്‍ നേരിട്ട കാരി ഒരു സിക്സും എട്ട് ഫോറുമടക്കം 61 റണ്‍സെടുത്ത് റണ്ണൗട്ടാവുകയായിരുന്നു.
ട്രാവിസ് ഹെഡ് (33 പന്തുകളില്‍ 39), മാര്‍നസ് ലബുഷെയ്ന്‍ (36 പന്തില്‍ 29), ബെന്‍ ഡ്വാര്‍ഷ്യൂസ് (29 പന്തില്‍ 19) എന്നിവരാണ് ഓസ്‌ട്രേലിയയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ കൂപ്പര്‍ കൊന്നോലിയെ (0) നഷ്ടമായിരുന്നു. പിന്നാലെ ട്രാവിസ് ഹെഡിനെ വരുണ്‍ ചക്രവര്‍ത്തി ശുഭ്മാന്‍ ഗില്ലിന്റെ കൈകളിലെത്തിച്ചു.
33 പന്തില്‍ നിന്ന് രണ്ടു സിക്സും അഞ്ച് ഫോറുമടക്കം 39 റണ്‍സെടുത്താണ് ഹെഡ് മടങ്ങിയത്. രവീന്ദ്ര ജഡേജയുടെ പന്തില്‍ മാര്‍നസ് ലബുഷെയ്ന്‍ എല്‍ബിഡബ്ല്യു ആയി.
11 റണ്‍സെടുത്ത ജോഷ് ഇംഗ്ലിസിനെ ജഡേജ കോഹ് ലിയുടെ കൈകളിലെത്തിച്ചു. സ്‌കോര്‍ 198ല്‍ നില്‍ക്കെ അര്‍ധ സെഞ്ചറി നേടിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് മുഹമ്മദ് ഷമിയുടെ പന്തില്‍ പുറത്തായി.
പിന്നാലെയെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ സിക്‌സടിച്ച് ടീം സ്‌കോര്‍ 200 കടത്തി. എന്നാല്‍ തൊട്ടുപിന്നാലെ അക്ഷര്‍ പട്ടേല്‍ മാക്‌സ്‌വെല്ലിൻ്റെ കുറ്റി തെറിപ്പിച്ചു.
ബെന്‍ ഡ്വാര്‍ഷ്യൂസുമായി ചേര്‍ന്ന് അലക്‌സ് ക്യാരി മികച്ചൊരു കൂട്ടുകെട്ടിനു ശ്രമിച്ചു. പക്ഷെ 46ാം ഓവറില്‍ 19 റണ്‍സെടുത്ത ഡ്വാര്‍ഷ്യൂസിനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തി വിക്കറ്റു നേട്ടം രണ്ടാക്കി.
അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ ശ്രമിച്ച അലക്‌സ് ക്യാരിയെ ശ്രേയസ് അയ്യര്‍ റണ്‍ഔട്ടാക്കുകയായിരുന്നു. ഇന്ത്യയ്ക്കായി പേസര്‍ മുഹമ്മദ് ഷമി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തിയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.