അച്ചപ്പം..കേരളത്തിലും തമിഴ്നാട്ടിൽ അച്ചുമുറുക്ക് എന്ന പേരിലും കിട്ടുന്ന ഈ കറുമുറു പലഹാരം ഒരു തവണയെങ്കിലും കഴിക്കാത്ത മലയാളികളുണ്ടാകുമോ? സംശയമാണ്. പലവിധ ആഘോഷങ്ങളുടെ ഭാഗമായും ചായക്കടകളിലും വീടുകളിലും വൈകുന്നേരം ചൂടുചായയുടെ കൂടെ കടിയായും അച്ചപ്പം നീണ്ട നാളുകളായി നമ്മളെ സ്നേഹിച്ചു നമ്മോടൊപ്പം ജീവിക്കുന്നു. ഇനിയും ഇതു തുടരും. എന്നാൽ ഇപ്പോഴത്തെ സംഭവം ഇതൊന്നുമല്ല.In the list of worst rated foods
ലോകമെമ്പാടുമുള്ള മികച്ച ‘ബെസ്റ്റ് റേറ്റഡ്’, ‘വേഴ്സ്റ്റ് റേറ്റഡ്’ ഇന്ത്യൻ വിഭവങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള അച്ചപ്പവുമുണ്ട്. ഏറ്റവും മോശം റേറ്റിങ് കിട്ടിയ ഭക്ഷണങ്ങളുടെ ലിസ്റ്റിൽ ഏഴാം സ്ഥാനത്താണ് അച്ചപ്പം. പ്രത്യേകതരം അച്ചുപയോഗിച്ച് ഉണ്ടാക്കുന്ന അച്ചപ്പത്തിന് 3.2 ആണ് റേറ്റിങ്. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട മറ്റൊരു ഭക്ഷണമായ ഉപ്പുമാവും ഏറ്റവും മോശം ഭക്ഷണങ്ങളുടെ ലിസ്റ്റിൽ പത്താം സ്ഥാനത്തുണ്ട്.
തേങ്ങാച്ചോർ, അവിയൽ, കള്ളപ്പം, തൈര്സാദം, മുറുക്ക്, ജിലേബി, ഫലൂദ, കേരള സദ്യ, ഇഡ്ഡലി തുടങ്ങിയവയെല്ലാം തന്നെ മോശം ഭക്ഷണങ്ങളുടെ ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ പ്രതികരിച്ച മലയാളികളുടെ കമൻറുകൾ ടേസ്റ്റ് അറ്റ്‌ലസിൻറെ സോഷ്യൽ മീഡിയയിൽ കാണാം.
ഇന്ത്യൻ പാനീയമായ ജൽജീരയാണ് ഏറ്റവും മോശം ഭക്ഷണങ്ങളിൽ ഒന്നാം സ്ഥാനത്ത്. ഉത്തരേന്ത്യയിൽ പുരാതനകാലം മുതൽക്കേ പ്രചാരത്തിലുള്ള ഒരു ജനപ്രിയ വേനൽക്കാല പാനീയമാണ് ജൽജീര. ഗജക്, തേങ്ങാച്ചോർ, പാൻറ ഭട്ട്, ആലൂ ബെയ്ങ്കൻ, തണ്ടായ്, അച്ചപ്പം, മിർച്ചി കാ സാലൻ, മാൽപ്പുവ, ഉപ്പുമാവ് എന്നിവ യഥാക്രമം രണ്ടുമുതൽ പത്തുവരെ ഉള്ള സ്ഥാനങ്ങളിൽ ഉണ്ട്.
ഈ ലിസ്റ്റിൽ ഏറ്റവും മുന്നിൽ ഉള്ളത് മാംഗോ ലസ്സിയാണ്. നേരത്തെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച പാൽ പാനീയമായും ടേസ്റ്റ് അറ്റ്ലസ് മാംഗോ ലസ്സിയെ തിരഞ്ഞെടുത്തിരുന്നു. മസാലചായയാണ് രണ്ടാം സ്ഥാനത്ത്. കൂടാതെ, ബട്ടർ ഗാർലിക് നാൻ, അമൃത്സരി കുൾച്ച, ബട്ടർ ചിക്കൻ, ഹൈദരാബാദ് ബിരിയാണി, ഷാഹി പനീർ, ചോലെ ബട്ടൂരെ, തണ്ടൂരി ചിക്കൻ, കുറുമ എന്നിവയാണ് ആദ്യത്തെ പത്തു സ്ഥാനങ്ങളിൽ വന്ന മറ്റു വിഭവങ്ങൾ.
എന്നാൽ ഈ പട്ടികയെക്കുറിച്ച് ആരും തന്നെ സംതൃപ്തരല്ല എന്നാണ് കമൻറുകൾ സൂചിപ്പിക്കുന്നത്. യൂറോപ്യൻമാർക്ക് ഇന്ത്യൻ ഭക്ഷണത്തെക്കുറിച്ച് അറിവില്ലാത്തതിനാലാണ് ഇത്തരം ലിസ്റ്റ് ഉണ്ടാക്കിയതെന്ന് കുറെ ആളുകൾ കമൻറിൽ പറഞ്ഞത് കാണാം. ‘ഇന്ത്യക്കാരെക്കൊണ്ടു വേണം ഇന്ത്യൻ ഭക്ഷണങ്ങൾ റേറ്റ് ചെയ്യിക്കാൻ’ എന്നും ആളുകൾ ആവശ്യപ്പെടുന്നു.
തലമുറകളിലൂടെ കൈമാറി വന്ന രുചികൾ, സുഗന്ധവ്യഞ്ജനങ്ങൾ, പരമ്പരാഗത പാചകരീതികൾ എന്നിവയുടെ ഊർജ്ജസ്വലമായ മിശ്രിതമാണ് കേരളത്തിന്റെ പാചക പാരമ്പര്യം. വായിൽ വെള്ളമൂറുന്ന കടൽ വിഭവങ്ങൾ മുതൽ സുഗന്ധമുള്ള സസ്യാഹാര വിഭവങ്ങൾ വരെ, എല്ലാ ഭക്ഷണ പ്രേമികൾക്കും കേരള ഭക്ഷണം ഒരു ആവേശമാണ്. കേരളത്തിലെ മാത്രമല്ല, ഇന്ത്യയുടെ പല ഭാഗങ്ങളിലും നിലനിൽക്കുന്ന ഭക്ഷണരീതികൾ ആരെയും ആകർഷിക്കുന്നതാണ്.
പ്രത്യേക ശൈലിയിൽ ഉണ്ടാക്കുന്ന ഇന്ത്യൻ വിഭവങ്ങൾ ലോകത്തിൻറെ പല ഭാഗങ്ങളിലും പരീക്ഷിക്കപ്പെടുന്നു. ഇവയിൽ ഏറ്റവും ജനപ്രിയമായതും ഏറ്റവും കൂടുതൽ ആളുകൾ വെറുക്കുന്നതുമായ ഭക്ഷണങ്ങളുടെ പട്ടിക തയാറാക്കിയിരിക്കുകയാണ് ജനപ്രിയ ട്രാവൽ ആൻഡ് ഫുഡ് ഗൈഡ് പ്ലാറ്റ്‌ഫോമായ, ടേസ്റ്റ് അറ്റ്‌ലസ്.
കേരളീയമാണെന്നു നമുക്ക് തോന്നുമെങ്കിലും അച്ചപ്പം പണ്ടുതന്നെ ഇന്റർനാഷനൽ റേഞ്ചുള്ള താരമായിരുന്നെന്നാണ് ഈ പലഹാരത്തിന്റെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകുന്നത്. അച്ചപ്പത്തിന്റെ അതേ മാതൃകയിലുള്ള പലഹാരങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ടത്രേ. ഇംഗ്ലണ്ടിൽ റോസെറ്റ് കുക്കീസ്, മെക്സിക്കോയിൽ ബുണെലോസ്, സ്വീഡനിൽ സ്ട്രൂവ എന്നൊക്കെ ഇതറിയപ്പെടുന്നു. ഞെട്ടേണ്ട, സ്വീഡൻ എന്നു തന്നെയാണു പറഞ്ഞത്.
അച്ചപ്പത്തിന്റെ ഒറിജിനൽ സ്വദേശം ഏതാണെന്ന് ആർക്കുമറിയില്ല. സ്വീഡൻ, നോർവേ എന്നിങ്ങനെ സ്കാൻഡിനേവിയൻ രാജ്യങ്ങളിലെവിടെയെങ്കിലും ആകാമെന്നു പ്രശസ്ത ഭക്ഷണ നിരീക്ഷകർ കണക്കുകൂട്ടുന്നു. കേരളത്തിൽ ഗോതമ്പുമാവും, മുട്ടകളും പഞ്ചസാരയും തേങ്ങാപ്പാലുമൊക്കെ ചേർത്താണ് ഇതു തയാറാക്കുന്നത്. മറ്റു ദേശങ്ങളിൽ ഈ കൂട്ടുകളിൽ മാറ്റമുണ്ടാകാം.
ആന്ധ്രയിലെ ഗുലാബി പുവ്വുലു എന്ന പേരിലുള്ള പലഹാരവും അച്ചപ്പവുമായി അടുത്തസാമ്യമുണ്ട്. ശ്രീലങ്കയിൽ കൊക്കി എന്ന പേരിൽ അറിയപ്പെടുന്നതും അച്ചപ്പം തന്നെ.