പന്തയങ്ങൾ ഇപ്പോഴും വാശിയിൽ നിന്നുമാണ് ഉണ്ടാകുന്നത്. ചെറിയ പൈസയും തുടങ്ങി ലക്ഷങ്ങളും കോടികളും വരെ കൈമാറ്റം ചെയ്യപ്പെടുന്ന പന്തയങ്ങൾ തെരഞ്ഞെടുപ്പുകാലത്ത് നടക്കാറുണ്ട്. എന്നത് അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് തൃശൂരിൽ നടന്ന ഒരു പന്തയം. മറ്റൊന്നുമല്ല, കാറാണ് ഈ പന്തയത്തിലെ പന്തയവസ്തു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരിൽ കാറുകൊണ്ടൊരു പന്തയം വച്ചിരിക്കുകയാണ് കോൺഗ്രസ് പ്രവർത്തകൻ ബൈജു തെക്കനും ബിജെപി പ്രവർത്തകൻ ചില്ലി സുനിയും.
മണത്തല ചാപ്പറമ്പിൽ ചായക്കടയിൽ രാഷ്ട്രീയം സംസാരിച്ചുകൊണ്ടിരിക്കെയാണു നാട്ടുകാരായ ഇരുവരും പന്തയത്തിലെത്തിയത്. മണത്തല നാഗയക്ഷി ക്ഷേത്രത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറുകൾക്കു മുന്നിൽനിന്നു ഇരുവരും പന്തയം ഉറപ്പിച്ചു. സുരേഷ് ഗോപി ജയിച്ചാൽ ബൈജുവിന്റെ വാഗ്‌നർ കാർ ചില്ലി സുനിക്കും മുരളീധരൻ ജയിച്ചാൽ ചില്ലി സുനിയുടെ സ്വിഫ്റ്റ് ഡിസയർ കാർ ബൈജുവിനും നൽകും. സാക്ഷികളായി സുഹൃത്തുക്കളും ഉണ്ടായിരുന്നു. വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ആ കാർ ഞാനിങ്ങ് എടുക്കുവാ’ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ബൈജു പറയുമോ അതോ സുനി പറയുമോ? കാത്തിരുന്ന് കാണാം.