പാലായിലെ അപകടം; കാർ ഡ്രൈവർ പിടിയിൽ
കോട്ടയം: പാലായിൽ അമിത വേഗതയിൽ എത്തിയ കാർ ഇടിച്ച് രണ്ട് യുവതികൾക്ക് ജീവൻ നഷ്‌ടമായ സംഭവത്തിൽ വാഹനം ഓടിച്ചയാളെ പാലാ പൊലീസ് അറസ്റ്റ് ചെയ്‌തു. ചെറുവിള വീട്ടിൽ ചന്ദൂസിനെ (24) യാണ് അറസ്റ്റ് ചെയ്തത്.
യുവാവിനെതിരേ മനഃപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ ഒമ്പതരയോടെ പാല മുണ്ടാങ്കൽ ഭാഗത്ത് വച്ചായിരുന്നു അപകടം നടന്നത്.
അമിതവേഗത്തിൽ വന്ന കാർ ഇരു സ്‌കൂട്ടറുകളെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പിന്നാലെ അടുത്തുള്ള മതിലിൽ ഇടിച്ചാണ് കാർ നിന്നത്.
അപകടത്തിൽ പാലാ പ്രവിത്താനം അല്ലപ്പാറ പാലക്കുഴക്കുന്നേൽ സുനിലിന്റെ ഭാര്യ ജോമോൾ (35), മേലുകാവ് നല്ലംകുഴിയിൽ സന്തോഷിന്റെ ഭാര്യ ധന്യ (38) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
തൊടുപുഴ ഭാഗത്ത് നിന്നും പാലായിലേക്ക് പോകുകയായിരുന്നു ഇവർ. അപകടത്തിൽ ജോമോളുടെ മകൾ അന്നമോൾക്ക് (12) ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടി പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
പാലായിലെ സ്വകാര്യ ബിഎഡ് കോളേജിലെ നാല് വിദ്യാർത്ഥികളായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഇവർ ബിഎഡ് പരിശീലനത്തിനായി രാമപുരം ഭാഗത്തേക്ക് വരികയായിരുന്നു ഇതിനിടെയാണ് അപകടമുണ്ടായത്.
വിദ്യാർഥിയെ ബസിടിപ്പിക്കാൻ ശ്രമിച്ച് കെഎസ്ആർടിസി ഡ്രൈവർ
ആലപ്പുഴ: ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചതിനെതിരെ പ്രതിഷേധിച്ച വിദ്യാർഥിയെ ബസ്സിടിപ്പിക്കാൻ ശ്രമിച്ച് കെഎസ്ആർടിസി ഡ്രൈവർ.
ആലപ്പുഴ അരൂരിലാണ് സംഭവം. വിദ്യാർത്ഥിയെ ബസിടിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
കോതമംഗലത്ത് കോളേജ് വിദ്യാർഥിയായ യദുകൃഷ്ണന്റെ ദേഹത്തേക്കാണ് തിരുവനന്തപുരം – അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ചെളിവെള്ളം തെറിപ്പിച്ചത്. അരൂരിലെ സ്വകാര്യ ഹോട്ടലിനു മുന്നിൽ വെച്ചായിരുന്നു സംഭവം.
ബൈക്കിൽ തൃപ്പൂണിത്തുറയിലേക്കു പോവുകയായിരുന്നു യദുകൃഷ്ണൻ. എന്നാൽ വസ്ത്രങ്ങളിൽ ചെളി പുരണ്ടതിനാൽ കോളജിലേക്കുള്ള യാത്ര മുടങ്ങുന്ന സ്ഥിതിയായി.
ഇതോടെ വിദ്യാർഥി ബസിനെ പിന്തുടർന്നെത്തി മുന്നിൽ കയറിനിന്ന് പ്രതിഷേധിക്കുകയായിരുന്നു. എന്നാൽ, ഡ്രൈവർ ഇത് അവഗണിച്ച് വാഹനം മുന്നോട്ടെടുക്കാൻ ശ്രമിച്ചു.
സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് വിദ്യാർഥിയുടെ കുടുംബം അറിയിച്ചിട്ടുണ്ട്.
ഉത്തരകാശിയിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും; അലറി വിളിച്ച് നാട്ടുകാർ, 60 ലധികം പേരെ കാണാതായി
ഡെറാഡൂൺ∙ ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയം. ഉത്തരകാശിയിലെ ഖിർ ഗംഗ നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയർന്നു. നിരവധി വീടുകൾ തകർന്നു.
ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിലാണ് പ്രളയം ഉണ്ടായത്. വീടുകൾക്കും കെട്ടിടങ്ങൾക്കുമെല്ലാം വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. കെട്ടിടങ്ങൾക്കു മുകളിലൂടെ വെള്ളം പാഞ്ഞൊഴുകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രക്ഷപ്പെടുത്തണേയെന്ന് ആളുകൾ അലറിവിളിക്കുന്നതിന്റെ വിഡിയോകളും പുറത്തുവന്നിട്ടുണ്ട്.
നദിക്കരയിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ ഉത്തരകാശി പൊലീസ് ജനങ്ങളോട് അഭ്യർഥിക്കുന്നുണ്ട്. ഹർസിൽ മേഖലയിലെ ഖീർ ഗാഡിലെ ജലനിരപ്പ് അപകടകരമായി ഉയർന്നുവെന്നും ധരാലി മേഖലയിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് എക്സിലെ കുറിപ്പിലൂടെ വ്യക്തമാക്കി രക്ഷാപ്രവർത്തനത്തിനായി സംസ്ഥാന ദുരന്തനിവാരണ സംഘം സ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. സൈന്യത്തിന്റെ സഹായവും ഉത്തരാഖണ്ഡ് സർക്കാർ തേടിയിട്ടുണ്ട്.
നിരവധി ഹോട്ടലുകൾ മിന്നൽപ്രളയത്തിൽ ഒലിച്ചുപോയതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സാഹചര്യം മോശമാണെന്നും പ്രളയം ഉണ്ടായ സ്ഥലത്ത് 50 ഹോട്ടലുകൾ ഉണ്ടായിരുന്നുവെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Summary: In connection with the tragic accident in Pala where two young women lost their lives after being hit by an overspeeding car, the Pala Police have arrested the driver. The accused has been identified as Chandus (24) from Cheruvila House.









