63കാരനെ വിഴുങ്ങി പെരുമ്പാമ്പ്
ഇന്തോനേഷ്യയിലെ സൗത്ത് ബ്യൂട്ടൺ ജില്ലയിലെ മജാപഹിത് ഗ്രാമത്തിൽ, 26 അടി നീളമുള്ള ഒരു പെരുമ്പാമ്പിനുള്ളിൽ 63 വയസ്സുള്ള ഒരു കർഷകന്റെ മൃതദേഹം കണ്ടെത്തി.
സുലവേസി ദ്വീപിൽ നിന്നാണ് ഹൃദയഭേദകവും ഞെട്ടിപ്പിക്കുന്നതുമായ ഒരു സംഭവം പുറത്തുവന്നത്.
അസാധാരണമായി വീർത്ത വയറുമായി പാമ്പിനെ ഗ്രാമവാസികളായ ആളുകൾ കണ്ടതോടെയാണ് സംശയം ഉയന്നത്.
പിന്നീട് പെരുമ്പാമ്പിനെ കൊന്ന് വയറു കീറിയപ്പോഴാണ് കർഷകന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടതോടെ ഗ്രാമവാസികൾ ആകെ സ്തബ്ധരായി.
ദുരന്തനിവാരണ ഏജൻസിയുടെ (ബിപിബിഡി) എമർജൻസി ആൻഡ് ലോജിസ്റ്റിക്സ് വിഭാഗം മേധാവി ലാ ഒഡെ റിസാൽ പറയുന്നത് ഇങ്ങനെയാണ്, കർഷകൻ വെള്ളിയാഴ്ച രാവിലെ കൃഷിയിടത്തിലേക്ക് ഒറ്റക്ക് പോയിരുന്നു.
പക്ഷേ പിന്നീട് തിരിച്ചെത്തിയില്ല. ഏറെ രാത്രിയായിട്ടും അദ്ദേഹം വീട്ടിൽ തിരിച്ചെത്താത്തപ്പോൾ, കുടുംബം അദ്ദേഹത്തെ കാണാനില്ലെന്ന് അധികാരികളെ അറിയിച്ചു.
ഗ്രാമവാസികൾ അദ്ദേഹത്തിനായുള്ള തിരച്ചിൽ തുടങ്ങി. തിരച്ചിലിനിടെ, കർഷകന്റെ മോട്ടോർ സൈക്കിൾ വയലിന് സമീപം പാർക്ക് ചെയ്തിരിക്കുന്നത് അവർ കണ്ടെത്തി.
പിന്നീട് സമീപത്തുള്ള ഒരു കുടിലിനടുത്ത് അസ്വസ്ഥനായ നിലയിൽ കിടക്കുന്ന കൂറ്റൻ പെരുമ്പാമ്പിനെ കണ്ടപ്പോൾ സംശയം തോന്നി ഗ്രാമവാസികൾ അതിനെ കൊല്ലുകയായിരുന്നു.
പിന്നീട് പാമ്പിന്റെ വയറ്റിൽ നിന്ന് കർഷകന്റെ ശരീരം പൂർണ്ണമായും കേടുപാടുകളില്ലാതെ കണ്ടെത്തി.
ഗ്രാമ സുരക്ഷാ ഉദ്യോഗസ്ഥനായ സെർതു ദിർമനും സംഭവം മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ കർഷകന്റെ മൃതദേഹം വീട്ടിലെത്തിച്ചു.
ഈ സംഭവം പ്രദേശവാസികളിൽ ഏറെ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ വർദ്ധിച്ചുവരുന്ന പാമ്പുകളുടെ എണ്ണം നിരീക്ഷിക്കാൻ തദ്ദേശ ഭരണകൂടം പദ്ധതിയിടുന്നുണ്ട് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.
സുലവേസി ദ്വീപിലെ സുലബിറോ ഗ്രാമത്തിൽ 2017-ലും സമാനമായ ഒരു സംഭവം നടന്നിരുന്നു. 23 അടി നീളമുള്ള പെരുമ്പാമ്പിന്റെ വയറ്റിൽ 25 വയസ്സുകാരനായ അക്ബറിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.
ഈ രണ്ട് സംഭവങ്ങളിലും, പാമ്പിന്റെ വീർത്ത വയറാണ് സംശയത്തിന് കാരണമാക്കിയത്.
ഇന്തോനേഷ്യയിലും ഫിലിപ്പീൻസിലും കാണപ്പെടുന്ന പെരുമ്പാമ്പുകൾക്ക് പലപ്പോഴും 20 അടിയിൽ കൂടുതൽ നീളമുള്ളവയാണ്. സാധാരണയായി ചെറിയ മൃഗങ്ങളെയാണ് ഇവ ഇരയാക്കുന്നത്.
മനുഷ്യർക്കെതിരായ ആക്രമണങ്ങൾ അപൂർവമാണെങ്കിലും, അവ ഉയർത്തുന്ന അപകടങ്ങളെക്കുറിച്ചുള്ള ഭയാനകമായ ഓർമ്മപ്പെടുത്തലാണ് ഈ സംഭവം.
സ്ത്രീയെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പ്; ഒടുവിൽ വയറു കീറി മൃതദേഹം പുറത്തെടുത്ത് നാട്ടുകാർ
ജക്കാർത്ത: മധ്യ ഇന്തോനേഷ്യയിൽ സ്ത്രീയെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. ഇന്തോനേഷ്യയിലെ കലംപാങ് സ്വദേശിനിയും 45-കാരിയുമായ ഫാരിദയാണ് പെരുമ്പാമ്പിന്റെ ആക്രമണത്തിനിരയായത്.
16 അടി നീളമുള്ള പെരുമ്പാമ്പിന്റെ വയറ്റിൽ നിന്നാണ് ഫാരിദയെ കണ്ടെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. രാത്രിയാണ് പുറത്തുപോയ ഫാരിദയെ കാണാതാവുന്നത്.
തുടർന്ന് രാവിലെയോടെ നാട്ടുകാർ തെരച്ചിൽ ആരംഭിക്കുകയായിരുന്നു. ഇതിനിടയിൽ ഫാരിദയുടെ ചില ആഭരണങ്ങളും മറ്റ് വസ്തുക്കളും ഭർത്താവിന് പ്രദേശത്ത് നിന്ന് ലഭിച്ചു.
തുടർന്ന് കാട് നിറഞ്ഞ പ്രദേശം വെട്ടി തെളിച്ചതോടെയാണ് 16 അടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തിയത്. സംശയം തോന്നിയ നാട്ടുകാർ പാമ്പിനെ തല്ലിക്കൊന്ന് വയർ കീറി പരിശോധിച്ചു.
ഇതോടെയാണ് മദ്ധ്യവയസ്‌കയെ പാമ്പ് വിഴുങ്ങിയതാണെന്ന് മനസിലായതെന്ന് ഗ്രാമത്തലവൻ സുർദി റോസി പറഞ്ഞു.
ഇത്തരത്തിലുള്ള സംഭവങ്ങൾ ഇന്തോനേഷ്യയിൽ ഇതിന് മുമ്പും നടന്നിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ വർഷം ടിനാംഗേ ഗ്രാമത്തിലെ കർഷകരിൽ ഒരാളെ പെരുമ്പാമ്പ് വരിഞ്ഞുമുറുക്കി കൊലപ്പെടുത്തിയിരുന്നു.
ഇയാളെ വിഴുങ്ങുന്നതിനിടെയാണ് നാട്ടുകാർ പാമ്പിനെ പിടികൂടിയത്. 8 അടി നീളമുള്ള പെരുമ്പാമ്പായിരുന്നു.
2018ലും സമാനമായ സംഭവം നടന്നിട്ടുണ്ട്. മുനാ ടൗണിൽ വച്ച് 54 കാരിയായ മദ്ധ്യവയസ്‌കയെയും പെരുമ്പാമ്പ് വിഴുങ്ങിയിരുന്നു.
ENGLISH SUMMARY:
In a shocking and heartbreaking incident from Sulawesi Island, Indonesia, the body of a 63-year-old farmer was found inside a 26-foot-long python in Majapahit village, South Buton district.