യുകെയിൽ ഡ്രൈവിംഗ് ലൈസൻസിൽ സുപ്രധാന മാറ്റങ്ങൾ നാളെമുതൽ പ്രാബല്യത്തിൽ. ജൂണ്‍ 10 മുതല്‍ ആയിരിക്കും പുതിയ മാറ്റങ്ങൾ പ്രാബല്യത്തില്‍ വരിക. ഒരു സുപ്രധാന നിയമം എ സി ഓൺ ആക്കുന്നത് സംബന്ധിച്ചാണ്. ചൂട് കാലാവസ്ഥയുള്ളപ്പോള്‍, ഏ സി പ്രവര്‍ത്തിക്കാതെ കാര്‍ ഓടിക്കുന്നത് ഹൈവേ കോഡിന് എതിരാണെന്ന് വിദഗ്ധര്‍ പറയുന്നു.
യുകെയിൽ ചൂടുകാലത്ത് വാഹനമോടിക്കുമ്പോള്‍ എ സി ഉപയോഗിച്ചില്ലെങ്കില്‍ 100 പൗണ്ട് വരെ പോലീസിന് നേരിട്ട് പിഴ ഈടാക്കാവുന്നതാണ്. ഗുരുതരമായ സാഹചര്യങ്ങളില്‍ ഇത് 5000 പൗണ്ട് വരെ ഉയരാനും സാധ്യതയുണ്ട്.
വേനല്‍ക്കാലത്തിന്റെ ആരംഭമാണ് ഏറ്റവും അപകടം പിടിച്ച ദിനങ്ങൾ. അതുകൊണ്ടുതന്നെ കാറില്‍ വായുപ്രവാഹം ഉറപ്പാക്കേണ്ടതുണ്ട് എന്നതിനാല്‍, വേനല്‍ക്കാലങ്ങളില്‍ എ സി പ്രവര്‍ത്തിപ്പിക്കാത്തത് ഹൈവേ കോഡ് ലംഘിക്കുന്നതിന് തുല്യമാണെന്ന് അവര്‍ പറയുന്നു.
തെരുവുകളില്‍ മത്സരയോട്ടം നടത്തുന്നത് പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ട് ഒരു ഇഞ്ചക്ഷന്‍ ഓര്‍ഡർ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളില്‍ പ്രാബല്യത്തിൽ വരികയാണ്. പ്രധാന നഗരങ്ങളായ വോള്‍വര്‍ഹാംപ്ടണും, വാല്‍സാളും ഉള്‍പ്പടെ, ബ്ലാക്ക് കണ്‍ട്രി മേഖലയില്‍ ഇത് പൂര്‍ണ്ണമായും ബാധകമായിരിക്കും. വൈകിട്ട് 3 മണി മുതല്‍ 7 മണി വരെയായിരിക്കും ഈ നിയമം പ്രാബല്യത്തില്‍ ഉണ്ടാവുക.
രണ്ടോ അതിലധികമോ വ്യക്തികള്‍ ഒത്തുകൂടി മത്സരയോട്ടം നടത്തുന്നതും, അതുപോലെ മറ്റ് വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്ന രീതിയിലുള്ള ഡ്രൈവിംഗം കുറ്റകരമായി കണക്കാക്കും. അറസ്റ്റ് വാറന്റിനുള്ള അധികാരവും ഈ ഇഞ്ചക്ഷന്‍ നല്‍കുന്നു.അതായത്, നിയമം ലംഘിച്ചതായി ബോദ്ധ്യപ്പെട്ടാല്‍ ഉടനടി അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയയ്ക്കാന്‍ കഴിയും
മറ്റു സുപ്രധാന മാറ്റങ്ങൾ ഇങ്ങനെ:
കാറ്റഗറി ബി കാര്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് ഇനിമുതല്‍ 4,250 കിലോ വരെ അംഗീകൃത ഭാരമുള്ള ഇലക്ട്രിക് അല്ലെങ്കില്‍ ഹൈഡ്രജന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയും.
പരമ്പരാഗത പെട്രോള്‍ – ഡീസല്‍ വാഹനങ്ങളുടെ കാര്യത്തില്‍ ഭാര പരിധി 3500 കിലോഗ്രാം ആണ്.
പുതിയ നിയമം അനുസരിച്ച്, നിലവിലെ ലൈസന്‍സ് ഉപയോഗിച്ച് തന്നെ ആളുകള്‍ക്ക് കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയും.
8 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന എസ് യു വി കള്‍, വാനുകള്‍, ചെറിയ ട്രക്കുകള്‍ എന്നിവയൊക്കെ, ഇലക്ട്രിക്കോ, ഹൈഡ്രജന്‍ ഇന്ധനത്തിലോ പ്രവര്‍ത്തിക്കുന്നതാണെങ്കില്‍, നിലവിലെ ലൈസന്‍സ് ഉപയോഗിച്ച് തന്നെ ഓടിക്കാന്‍ സാധിക്കുന്നതാണ്.
ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ക്രമീകരണങ്ങള്‍ ചെയ്ത മിനി ബസ്സുകള്‍ ഇതില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ ഭാര പരിധി 5000 കിലോഗ്രാമായി ഉയര്‍ത്തേണ്ടി വരും.