ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന രജനികാന്ത് ചിത്രം ‘കൂലി’ ക്കെതിരെ നടപടിയുമായി സംഗീത സംവിധായകൻ ഇളയരാജ. കംപോസറായ തന്റെ അനുവാദം ഇല്ലാതെ പാട്ട് ടീസറിൽ ഉപയോഗിച്ചു എന്നാണ് പരാതി. കൂലിയിലെ ടീസറിന് ഉപയോഗിച്ചിരിക്കുന്ന തന്റെ പാട്ടിന് പകർപ്പവകാശ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിർമ്മാതാക്കൾക്ക് ഇളയരാജ നോട്ടീസ് അയച്ചത്.
ഏപ്രിൽ 22-നാണ് കൂലിയുടെ ടൈറ്റിൽ റിവീൽ ടീസർ പുറത്തുവിട്ടത്. വലിയ സ്വീകാര്യത നേടിയ ടീസർ യൂട്യൂബിൽ മാത്രം ഒന്നര കോടി പ്രേക്ഷകർ ഇതിനോടകം കണ്ടു. അനിരുദ്ധിന്റെ ബിജിഎം കൂടി ചേർന്നപ്പോൾ ചിത്രത്തിന്റെ ടീസർ ഹിറ്റായി. എന്നാൽ രജനികാന്തിന്റെ മാസിനെ ഹൈപ്പിലെത്തിക്കാൻ ഉപയോഗിച്ച സ്കോർ ‘തങ്കമകൻ’ എന്ന സിനിമയ്ക്ക് വേണ്ടി ”വാ വാ പക്കം വാ” എന്ന ഇളയരാജ ഒരുക്കിയ പാട്ട് പുനസൃഷ്ടിച്ചതാണ്. പാട്ടിലെ ”ഡിസ്കോ ഡിസ്കോ” എന്ന ഭാഗമാണ് കൂലി ടൈറ്റിൽ ടീസറിൽ ഉപയോഗിച്ചിരിക്കുന്നത്.
1957-ലെ പകർപ്പവകാശ നിയമപ്രകാരമാണ് ഇളയരാജ പരാതി നൽകിയിരിക്കുന്നത്. സംവിധായകൻ ലോകേഷ് കനകരാജ് മുൻപുള്ള സിനിമകളിലും പഴയ പാട്ടുകൾ അനുവാദം കൂടാതെ ഉപയോഗിക്കുന്നു എന്ന് പരാതിയിൽ ആരോപിക്കുന്നു. നേരത്തെ ‘വിക്രം’ ചിത്രത്തിലെ ”വിക്രം.. വിക്രം” എന്ന ഗാനത്തിന് ലോകേഷ് കനകരാജ് സംഗീത സംവിധായകനിൽ നിന്ന് അനുമതി വാങ്ങിയിരുന്നില്ല. അതുപോലെ സംവിധായകന്റെ തന്നെ നിർമ്മാണ സംരംഭമായ ഫൈറ്റ് ക്ലബ്ബിലെ “എൻ ജോഡി മഞ്ച കുരുവി” എന്ന ഗാനത്തിൻ്റെ സംഗീതവും അനുമതിയില്ലാതെ പുനർനിർമ്മിച്ചതായി ആക്ഷേപമുണ്ട്.
കൂലി ടൈറ്റിൽ ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്ന ‘വാ വാ പക്കം വാ’ എന്ന ഗാനം ഉപയോഗിക്കുന്നതിന് ഉചിതമായ രീതിയിൽ അനുമതി നേടണമെന്നും അല്ലെങ്കിൽ ടീസറിൽ നിന്ന് സംഗീതം നീക്കം ചെയ്യണമെന്നും ഇളയരാജ ‘കൂലി’ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കാൻ തങ്ങൾക്ക് എല്ലാ അവകാശവും ഉണ്ടെന്ന് ഇളയരാജ നൽകിയ നോട്ടീസിൽ പറഞ്ഞിട്ടുണ്ട്.
Read Also: അമേരിക്കൻ ക്യാമ്പസുകളിൽ പ്രക്ഷോഭച്ചൂട്; 700 വിദ്യാർഥികൾ അറസ്റ്റിൽ