അങ്കണവാടി ജീവനക്കാരുടെ ശമ്പളം മരവിപ്പിച്ചുകൊണ്ടുള്ള വിചിത്ര ഉത്തരവുമായി ധനവകുപ്പ്. സംസ്ഥാന വിഹിതം ഇനിയൊരു നിര്‍ദേശം ലഭിക്കുന്നത് വരെ നല്‍കേണ്ടെന്നാണ് ഉത്തരവ്. കാരണം എന്താണെന്ന് വ്യക്തമാക്കാതെയാണ് ട്രഷറി ഡയറക്ടറുടെ ഉത്തരവ്.
എല്ലാ ജില്ലാ, സബ് ട്രഷറി ഓഫീസര്‍മാര്‍ക്കുമായി നല്‍കിയ ഉത്തരവിലാണ് വിചിത്ര നടപടി. എല്ലാ ട്രഷറി ഓഫീസര്‍മാരും നിര്‍ദേശം കൃത്യമായി പാലിക്കണമെന്നും ഉത്തരവിലുണ്ട്. ഇതോടെ സംസ്ഥാനത്തെ അരലക്ഷത്തിലധികം വരുന്ന അങ്കണവാടി ജീവനക്കാരുടെ സംസ്ഥാന വിഹിതം മുടങ്ങും. വിഷയത്തില്‍ അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ (സിഐടിയു) ധനവകുപ്പിനോട് വിശദീകരണം തേടിയിട്ടുണ്ട്.
ഇവർക്കുപുറമെ ഐസിഡിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളവും സർക്കാർ തടഞ്ഞ് വെച്ചിട്ടുണ്ട്. വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്ത് ഐസിഡിഎസ് പദ്ധതി നടപ്പിലാക്കുന്നതിനായി 258 പ്രോജക്ട് ഓഫീസുകളും മേല്‍നോട്ടത്തിനായി 14 ജില്ലാതല ഐസിഡിഎസ് ഓഫീസുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ ശമ്പളമാണ് സര്‍ക്കാര്‍ തടഞ്ഞിരിക്കുന്നത്.
എല്ലാ സംസ്ഥാനങ്ങളും ഐസിഡിഎസ് ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പൂര്‍ണമായും വഹിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചിരുന്നു. ഒട്ടുമിക്ക സംസഥാനങ്ങളും കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട സമയത്ത് ഇത് സംബന്ധിച്ച കൂടുതല്‍ നടപടിക്രമങ്ങള്‍ നടത്തുകയോ ബഡ്ജറ്റ് അലോക്കേഷനില്‍ അധിക തുക വകയിരുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയോ ചെയ്തിരുന്നില്ല.