കൊച്ചി: കൊച്ചി മഹാരാജാവ് 1865-ൽ പണികഴിപ്പിച്ചതാണ് കേരളത്തിലെ ആദ്യത്തെ പൈതൃക മ്യൂസിയം എന്നറിയപ്പെടുന്ന തൃപ്പൂണിത്തുറ ഹിൽ പാലസ് മ്യൂസിയം.
ഇപ്പോഴിതാ ഹിൽ പാലസ് മ്യൂസിയം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചിരിക്കുകയാണ്. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി അനൂപ് ജേക്കബ് എംഎൽഎ ആണ് ഈ പ്രഖ്യാപനം നടത്തിയത്.
പുരാവസ്തു വകുപ്പും, പൈതൃക പഠനകേന്ദ്രവും, തൃപ്പൂണിത്തുറ നഗരസഭയും, ഹരിത കേരള മിഷനും സംയുക്തമായി ചേർന്ന് നടത്തിയ നിരവധി പ്രവർത്തനങ്ങളുടെ ഫലമായാണ് ഹിൽ പാലസ് ക്യാമ്പസിനെ ഹരിത വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ കഴിഞ്ഞത്.

മാത്രമല്ല തൃപ്പൂണിത്തുറ നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് ജൈവമാലിന്യ സംസ്കരണത്തിനായി രണ്ട് യൂണിറ്റ് ബയോഡൈജസ്റ്ററുകളും, ഒരു മിനി എം.സി.എഫും, നാല് ബോട്ടിൽ ബൂത്തുകളും ഹിൽ പാലസിൽ അനുവദിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്ന സംവിധാനവും നഗരസഭ ഒരുക്കിയിട്ടുണ്ട്.
54 ഏക്കറോളം വരുന്ന പ്രദേശത്ത് 49 ൽ ഏറെ പരമ്പരാഗത കേരള വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങൾ ഇവിടെയുണ്ട്.
നിലവിൽ ഹിൽ പാലസ് മ്യൂസിയത്തിന്റെയും, ക്യാമ്പസിന്റെയും പരിപാലനം പുരാവസ്തു വകുപ്പും,പൈതൃക പഠനകേന്ദ്രവും ചേർന്നാണ് നിർവ്വഹിച്ചുവരുന്നത്. ഇവിടുത്തെ ശുചീകരണ പ്രവർത്തനങ്ങൾക്കായി 39 ഓളം തൊഴിലാളികളുമുണ്ട്.

തൊഴിലാളികളുടെ വേതനം , സന്ദർശകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് ഉൾപ്പെടെ പ്രതിവർഷം 70 ലക്ഷത്തിലധികം രൂപയാണ് പൈതൃക പഠനകേന്ദ്രം നീക്കിവെക്കുന്നത്.
ജൈവ-പ്ലാസ്റ്റിക് വേസ്റ്റുകൾക്കു പുറമെ മ്യൂസിയത്തിൽ പ്രവർത്തിച്ചുവരുന്ന ഓഫീസുകളിലെ ഇ-വേസ്റ്റുകൾ, ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നുണ്ട്. ഇ വേസ്റ്റുകൾ തരം തിരിക്കുന്ന പ്രവൃത്തിക്കും മറ്റുമായി 6,000 രൂപയും പഠനകേന്ദ്രം ചെലവഴിക്കുന്നുണ്ട്.
സാനിറ്ററി നാപ്കിനുകളുടെ സംസ്കരണത്തിനായി ഒരുലക്ഷം രൂപ ചെലവിൽ രണ്ട് യൂണിറ്റ് ഇൻസിനറേറ്ററുകളും സ്ഥാപിച്ചിട്ടുണ്ട്.
കൂടാതെ മ്യൂസിയത്തിന്റെ വിവിധയിടങ്ങളിലായി ജൈവ-അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുന്നതിനായി എട്ട് സെറ്റ് ട്രൈകളർ ബിന്നുകളും, അതുകൂടത്തെ സന്ദർശകർക്ക് നിർദേശങ്ങൾ നൽകുന്നതിനായി മലയാളത്തിലും, ഇംഗ്ലീഷിലുമായി അഞ്ചോളം നിർദ്ദേശ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
മ്യൂസിയം കാമ്പസിൽ ശുചിത്വം ഉറപ്പുവരുത്തുന്നതിനായി മാസ് ക്ലീനിങ് ഡ്രൈവുകളും ഇവിടെ സംഘടിപ്പിക്കാറുണ്ട്.
ഹിൽ പാലസ് മ്യൂസിയം , തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നുണ്ട്. കൊച്ചിയിൽ നിന്ന് 14 കിലോമീറ്റർ അകലെയായാണ് ഹിൽ പാലസ് മ്യൂസിയം സ്ഥിതിചെയ്യുന്നത്.
കൊച്ചി മഹാരാജാവ് ശ്രീ ശക്തൻ തമ്പുരാൻ തന്റെ സ്വന്തം സമ്പാദ്യമുപയോഗിച്ച് 1865-ൽ പണികഴിപ്പിച്ചതാണ് ഹിൽ പാലസ് . 1980-ൽ കൊച്ചി രാജകുടുംബം ഈ കൊട്ടാരം കേരള സർക്കാറിനു കൈമാറുകയായിരുന്നു.
പിന്നീട് പുരാവസ്തു വകുപ്പിന്റെ കീഴിലായ ഹിൽ പാലസ് 1986 ലാണ് മ്യൂസിയമാക്കി പൊതുജനങ്ങൾക്ക് തുറന്നുനൽകിയത്.