കൊച്ചി: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയ കേസിൽ നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വറിന് വീണ്ടും നൽകി ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ് അയച്ചത്.
ആദ്യ നോട്ടീസ് കൈപ്പറ്റാത്ത സാഹചര്യത്തിലാണ് നടപടി. ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് സ്വയം വെളിപ്പെടുത്തിയതിനെ തുടർന്നാണ് അന്‍വറിനെതിരെ പൊലീസ് കേസെടുത്തത്.
സൈബര്‍ ക്രൈം നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ സമൂഹത്തില്‍ കലാപത്തിന് ശ്രമിച്ചെന്നും എഫ്‌ഐആറിൽ പറയുന്നു. സിപിഎമ്മും സര്‍ക്കാരുമായി തുറന്ന ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേസെടുത്തത്.
കൊല്ലം സ്വദേശിയായ വ്യവസായി മുരുഗേഷ് നരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഫോണ്‍ ചോര്‍ത്തല്‍ പരസ്യമായി സമ്മതിച്ചതായി മുരുഗേഷ് നരേന്ദ്രന്റെ അഭിഭാഷകന്‍ അറിയിച്ചു.
സ്വകാര്യത, സംസാര സ്വാതന്ത്ര്യം, ഐടി ആക്ട് തുടങ്ങിയവയുടെ ഗുരുതര ലംഘനമാണെന്നും അഭിഭാഷകന്‍ വാദിച്ചു.
എൻറോൾമെന്‍റ് ദിനം കളറാക്കാൻ ജഡ്ജിയുടെ കാറിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് റീല്‍; യുവ അഭിഭാഷകനെതിരെ നടപടി
കൊച്ചി: എൻറോൾമെന്‍റ് ദിവസം ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിന്റെ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്ത യുവ അഭിഭാഷകനെതിരെ നടപടി. ചാവക്കാട് സ്വദേശി മുഹമ്മദ് ഫായിസിനെതിരെയാണ് ബാര്‍ കൗണ്‍സിലിന്റെ നടപടി.
സ്വമേധയാ എടുത്ത നടപടിയില്‍ അഭിഭാഷകന് കേരള ബാര്‍ കൗണ്‍സില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഔദ്യോഗിക വാഹനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി റീല്‍ ആയി പ്രചരിപ്പിച്ചതിനാണ് നടപടി.
ജഡ്ജിയുടെ കാറിന്റെ ദൃശ്യങ്ങള്‍ റീല്‍സില്‍ ഉപയോഗിച്ചത് വഴി നീതിന്യായ വ്യവസ്ഥയുടെ അന്തസ് ഇടിച്ചുതാഴ്ത്താനാണ് ശ്രമിച്ചതെന്നാണ് കേരള ബാര്‍ കൗണ്‍സിലിന്റെ വിലയിരുത്തല്‍. ഇത് പ്രഥമദൃഷ്ട്യാ അച്ചടക്ക നടപടിക്ക് മതിയായ കാരണമാണെന്നും ബാര്‍ കൗണ്‍സില്‍ നല്‍കിയ നോട്ടീസിൽ പറയുന്നു.