ഇസ്ലാമാബാദ്: പാകിസ്ഥാന് 100 കോടി ഡോളറിന്റെ വായ്പാ സഹായം നൽകി അന്താരാഷ്ട്ര നാണ്യനിധി.
ഇന്ത്യയുടെ കടുത്തഎതിർപ്പ് മറികടന്നാണ് ഐഎംഎഫ് പണം അനുവദിച്ചിരിക്കുന്നത്. പാകിസ്ഥാന് വായ്പ നൽകിയാൽ അത് ഭീകര പ്രവർത്തനത്തിന് സഹായം നൽകാൻ അടക്കം ദുരുപയോഗം ചെയ്യുമെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. കൂടാതെ പാകിസ്ഥാന് വായ്പ അനുവദിക്കാനുള്ള വോട്ടിംഗിൽ നിന്നും ഇന്ത്യ വിട്ടുനിന്നിരുന്നു.
പാകിസ്ഥാന് ഐഎംഎഫ് വായ്പ അനുവദിച്ചതായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫാണ് വ്യക്തമാക്കിയത്.
അതേസമയം, ഇതുസബംന്ധിച്ച് ഐഎംഎഫ് ഇനിയും പ്രതികരിച്ചിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരം. ഇതു കൂടാതെ പാകിസ്ഥാന്റെ 130 കോടി ഡോളറിന്റെ അധിക വായ്പാ അപേക്ഷയും ഐ.എം.എഫിനു മുന്നിലുണ്ട്.
എന്നാൽ 700 കോടി ഡോളറിന്റെ വായ്പ തേടിയാണ് പാകിസ്ഥാൻ ഐഎംഎഫിനെ സമീപിച്ചത്. ഇതിന്റെ ആദ്യത്തെ റിവ്യുവിലാണ് 100 കോടി ഡോളർ അനുവദിച്ചിരിക്കുന്നത്.
ഇതിനൊപ്പം പുതിയൊരു 130 കോടി ഡോളറിന്റെ മറ്റൊരു വായ്പയ്ക്കും പാകിസ്ഥാൻ അപേക്ഷ വച്ചിരുന്നു.
ഇവ രണ്ടുവർഷമായി ഐഎംഎഫിന്റെ പരിഗണനയിലുണ്ടായിരുന്ന അപേക്ഷകളായിരുന്നു.
അപേക്ഷയിൽ വെള്ളിയാഴ്ച നടന്ന റിവ്യു യോഗത്തിൽ ഇന്ത്യ ഉയർത്തിയ ശക്തമായ എതിർപ്പ് മറികടന്നാണ് തുക അനുവദിച്ചിരിക്കുന്നത്.
പാകിസ്ഥാന് വായ്പ അനുവദിച്ചാൽ അത് ഭീകരവാദ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് നേരത്തെ തന്നെ ഇന്ത്യ നിലപാടെടുത്തിരുന്നു.
മുൻകാലങ്ങളിലും പാകിസ്ഥാൻ ഇങ്ങനെ പ്രവർത്തിച്ചിട്ടുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. പാകിസ്ഥാന്റെ മോശം ട്രാക്ക് റെക്കോർഡ് കണക്കിലെടുക്കുമ്പോൾ ധനസഹായ ഫണ്ടുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്.
ഐഎംഎഫിലെ സജീവ അംഗമായ ഉത്തരവാദിത്തമുള്ള ഒരു രാജ്യമെന്ന നിലയിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്നും ഇന്ത്യ അറിയിച്ചു.
വിഷയത്തിൽ ഇന്ത്യ പ്രതിഷേധം രേഖപ്പെടിത്തിയതിന് പിന്നാലെ ഐഎംഎഫ് വോട്ടെടുപ്പ് നടത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വോട്ടെടുപ്പ് പോലും അസംബന്ധമാണെന്ന നിലപാടെടുത്ത് ഇന്ത്യ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.