ഒമാനിൽ ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെ പെയ്ത കനത്ത മഴയിൽ മലയാളിയുൾപ്പെടെ 12 പേർ മരിച്ചു. ബിദിയയിലെ സനയയ്യിൽ പത്തനംതിട്ട അടുർ കടമ്പനാട് സ്വദേശി സുനിൽകുമാർ (55) ആണ് മരിച്ചത്. മരിച്ച മറ്റുള്ളവർ സ്വദേശി പൗരൻമാരാണ്. ഇതിൽ ഒമ്പത് കുട്ടികളും ഉൾപ്പെടും. അതേസമയം, മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. വെള്ളം കുത്തിയൊലിച്ചതിനെ തുടർന്ന് ഇദ്ദേഹം നടത്തിയിരുന്ന വർക്ക്ഷോപ്പിന്റെ മതിൽ തകർന്നാണ് അപകടം ഉണ്ടായത്. റോയൽ ഒമാൻ പൊലീസിന്‍റെയും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെയും നേതൃത്വത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ച് കൊണ്ടിരിക്കുയാണെന്ന് അധികൃതർ വ്യക്തമാക്കി.
നിരവധിപേർ വാദിയിൽ കുടുങ്ങി കിടക്കുന്നുണ്ട് എന്നാണു റിപ്പോർട്ട്. ഇവർക്കായുള്ള തിരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്. കനത്ത മഴയുടെ പശ്ചാതലത്തിൽ നാല് ഗവർണറേറ്റിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മസ്‌കത്ത്, തെക്ക്-വടക്ക് ശർഖിയ, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, വിദേശ സ്‌കൂളുകൾക്കാണ് അവധി നൽകിയത്. ന്യൂനമർദത്തിന്‍റെ പശ്ചാതലത്തിൽ രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴയാണ് തുടരുന്നത്.









