തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ മഴ തുടർന്ന് സാഹചര്യത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക് ഏർപ്പെടുത്തി. ഇടുക്കിയിലെ ജലാശയങ്ങളില്‍ ജല വിനോദങ്ങള്‍ക്ക് നിരോധനം ഏർപെടുത്തിയിട്ടുണ്ട്. മെയ് 24 മുതല്‍ 27 വരെയാണ് നിയന്ത്രണം.
മണ്ണിടിച്ചില്‍, ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ള മേഖലയിലെ ട്രക്കിങും നിരോധിച്ചിട്ടുണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന തിങ്കളാഴ്ച ഏഴു മുതല്‍ രാവിലെ ആറു വരെ രാത്രി യാത്രയും നിരോധിച്ചു.
കോഴിക്കോട് ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം, മണ്ണെടുപ്പ്, ഖനനം എന്നിവയ്ക്കും നിരോധനം ഏര്‍പ്പെടുത്തി. ജില്ലയിലെ നദീതീരങ്ങള്‍, ബീച്ചുകള്‍, വെള്ളച്ചാട്ടങ്ങള്‍ എന്നിവിടങ്ങളിലേക്ക് വിനോദസഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതിനിടെ തൃശൂരില്‍ ശക്തമായ കാറ്റിലും മഴയിലും ഇരുമ്പ് മേല്‍ക്കൂര തകർന്ന് റോഡിലേക്ക് വീണു. നിരവധി യാത്രക്കാർ യാത്ര ചെയ്യുന്ന തിരക്കേറിയ റോഡിലേക്കാണ് മേല്‍ക്കുര വീണത്.
കോൺക്രീറ്റ് കട്ടകൾ ഉൾപ്പെടെയാണ് താഴേക്ക് പതിച്ചത്. അഞ്ചുനില കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്ന് വീണത്. നിരവധി വാഹനങ്ങളാണ് ദിവസവും ഈ വഴി കടന്നുപോകുന്നത്.
മേൽക്കൂര പൊളിഞ്ഞിരിക്കുകയാണെന്ന് ജനം മുന്നറിയിപ്പ് നൽകിയിട്ടും കോർപ്പറേഷൻ ഇടപെട്ടില്ലെന്നു നാട്ടുകാർ ആരോപിച്ചു. കനത്ത മഴയായതിനാൽ തന്നെ റോഡിൽ വാഹനങ്ങൾ കുറവായിരുന്നെന്നും അതുകൊണ്ടാണ് ദുരന്തം ഒഴിവായതെന്നും നാട്ടുകാർ പറഞ്ഞു.