തൃശൂർ: താൻ എവിടെ മത്സരിക്കാനും തയ്യാർ ആണെന്നാണ് കെ മുരളീധരൻ. സ്ഥാനാർത്ഥിത്വം മാറ്റിയതിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ മുരളീധരൻ. ഇതോടെ സ്ഥാനാർത്ഥിത്വത്തിലെ മാറ്റം കോൺഗ്രസിനകത്ത് പുതിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന കണക്കുകൂട്ടലിന് താൽക്കാലിക വിരാമമായി.
ഇന്നലെ അംഗത്വമെടുത്ത പത്മജയെ ചാലക്കുടിയിൽ നിർത്തി മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചതിന് പിന്നാലെ തൃശൂരിൽ ടിഎൻ പ്രതാപനെ മാറ്റി കെ മുരളീധരനെ ഇറക്കാൻ കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. ഇതോടെ വകടര മണ്ഡലത്തിൽ നിന്ന് മുരളീധരന് മാറേണ്ടി വന്നു. ഇവിടെ അദ്ദേഹത്തിന് പകരം ഷാഫി പറമ്പിൽ മത്സരിക്കും.
സ്ഥാനാർത്ഥിത്വം മാറിയതിന് ശേഷം ആദ്യം പ്രതികരിക്കാൻ കെ മുരളീധരൻ തയ്യാറായിരുന്നില്ല. ഇതോടെ തന്നെ മുരളീധരൻറെ അതൃപ്തി വ്യക്തമായിരുന്നു. ഇത് കോൺഗ്രസിനകത്ത് പുതിയ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന നിലയിലാണ് താൻ എവിടെ മത്സരിക്കാനും തയ്യാറാണെന്ന് കെ മുരളീധരൻ വ്യക്തമാക്കിയിരിക്കുന്നത്.
എന്നാൽ വടകരയിൽ നിന്ന് മാറ്റിയതിൽ കെ മുരളീധരന് അതൃപ്തിയുണ്ടെന്ന് തന്നെയാണ് സൂചന. അതേസമയം പാർട്ടിതീരുമാനത്തിന് അദ്ദേഹം വഴങ്ങുകയും ചെയ്തിരിക്കുന്നു. കെ മുരളീധരൻറെ സഹോദരിയും, അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് കെ കരുണാകരൻറെ മകളുമായ പത്മജ വേണുഗോപാലിൻറെ ബിജെ പി പ്രവേശത്തെ തുടർന്നാണ് മുരളീധരൻറെ സീറ്റുമാറ്റവും നടന്നിരിക്കുന്നത്.