ബംഗളുരു: കേരളത്തിനും തമിഴ്‌നാടിനും ഏതിരെ നടത്തിയ വിദ്വേഷ പരാമര്‍ശത്തിൽ തമിഴ്‌നാടിനോട് മാത്രം മാപ്പു പറഞ്ഞ് കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ ശോഭ കരന്തലജെ. തമിഴ്നാട്ടുകാരെ മൊത്തത്തിൽ ഉദ്ദേശിച്ചില്ലെന്നും പരാമർശം പിൻവലിക്കുന്നുവെന്നും ശോഭ പറഞ്ഞു. എന്നാൽ കേരളത്തെക്കുറിച്ചുള്ള പരാമർശം പിൻവലിച്ചിട്ടില്ല. മലയാളികൾ കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നുവെന്നായിരുന്നു ശോഭ കരന്തലജെയുടെ പരാമർശം.
ശോഭക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനടക്കമുള്ളവർ രംഗത്തുവരികയും തമിഴ്നാട്ടിൽ വലിയ പ്രതിഷേധമുയരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പുമായി ശോഭ കരന്തലജെ രംഗത്തെത്തിയത്. ബെംഗളൂരുവിലെ അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ഉള്ളവരാണെന്നായിരുന്നു ശോഭയുടെ ആക്ഷേപം.
അടുത്തിടെ, കര്‍ണാടകയില്‍ നടന്ന രണ്ട് സംഭവങ്ങള്‍ പരാമര്‍ശിച്ചായിരുന്നു ശോഭ കരന്തലജെയുടെ ആക്ഷേപം. രാമേശ്വരം കഫെ സ്‌ഫോടനം പരാമര്‍ശിച്ച കേന്ദ്ര മന്ത്രി ഇതിന് പിന്നില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് എന്നാണ് ആരോപിച്ചത്. കേരളത്തിലെ ആളുകള്‍ കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നും അവര്‍ ആരോപിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ കടബ സര്‍ക്കാര്‍ സ്‌കൂളിലെ രണ്ടാം വര്‍ഷ പിയു വിദ്യാര്‍ഥിനികള്‍ക്കുനേരെ അടുത്തിടെ ഉണ്ടായ ആക്രമണം ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പരാമര്‍ശം.
വിവാദ പരാമർശത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രംഗത്തെത്തി. ജനത്തെ വിഭജിക്കാനുള്ള നീക്കമാണ് ബി ജെ പി സ്ഥാനാര്‍ഥി നടത്തുന്നതെന്നും, ഇത്തരം നീക്കം അപലപനീയമാണെന്നും ഇത്തരം നടപടികളെ തമിഴ് -കന്നഡ ജനത തള്ളിക്കളയുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പ്രതികരിച്ചു. നിലവില്‍ ഉഡുപ്പി ചിക്ക മഗളൂരുവില്‍ നിന്നുള്ള എംപിയായ കരന്തലജെ ഇത്തവണ ബെംഗളൂരു നോര്‍ത്ത് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയാണ് ശോഭ കരന്തലജെ.