കൊച്ചി: പകുതി വില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണൻറെ ജാമ്യാപേക്ഷ തള്ളി മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. അനന്തു പ്രഥമ ദൃഷ്ട്യാ കുറ്റക്കാരൻ ആണെന്നും കോടതി പറഞ്ഞു. അനന്തുകൃഷ്ണനെതിരെ മറ്റ് പൊലീസ് സ്റ്റേഷനുകളിലും കേസുണ്ട്. ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യത ഉണ്ടെന്നും കോടതി നിരീക്ഷിച്ചു.
അനന്തു കൃഷ്ണനിൽ നിന്നും സംഭാവന വാങ്ങിയവരെയും ഗുണഭോക്താക്കളെയും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. പാതിവില വഴി ലഭിച്ച സാധനങ്ങൾ കസ്റ്റഡിയിലെടുക്കാതെ വിവരങ്ങൾ രേഖപ്പെടുത്തി തിരികെ നൽകും. ഇന്ന് രാവിലെ വരെ 385 എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 33,000ത്തിലധികം പരാതികൾ വിവിധ സ്റ്റേഷനുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തട്ടിപ്പ് പണം ചില പാർട്ടികൾക്കും, വ്യകതികൾക്കും നൽകിയിട്ടുണ്ടെന്ന് അനന്തുകൃഷ്ണൻ മൊഴി നൽകിയിട്ടുണ്ട്.
കൈമാറിയ തൊണ്ടിമുതലുകൾ കസ്റ്റഡിയിൽ വാങ്ങി സൂക്ഷിക്കുക പ്രായോഗികമല്ലാത്തിനാൽ രേഖപ്പെടുത്തി കൈമാറും. കേസിൻറെ നടപടികൾ പൂർത്തിയാക്കുന്നവരെ കൈമാറ്റമോ വിൽപ്പനയോ പാടില്ലെന്ന് വ്യവസ്ഥയിലാകും ഗുണഭോക്താക്കൾക്ക് സാധനങ്ങൾ മടക്കി നൽകുക. അങ്ങനെ വിപുലമായ പദ്ധതി തയ്യാറാക്കി അന്വേഷണം നടത്തിയാലും ഓരോ കുറ്റപത്രവും തയ്യാറാക്കാൻ സമയമെടുക്കുമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. നിലവിൽ അനന്തു കൃഷ്ണനെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഓരോ ജില്ലകളിലുമായുള്ള നൂറുകണക്കിന് പ്രതികളിൽ ഓരോരുത്തരുടെയും പങ്ക് പരിശോധിച്ച് അറസ്റ്റിലേക്ക് കടക്കുക എന്ന വെല്ലുവിളിയാണ് ഇനി മുന്നിലുള്ളത്.