കൊച്ചി: ഗൾഫ് – കൊച്ചി യാത്രാക്കപ്പൽ സർവീസ് തുടങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ച് കോഴിക്കോടൻ കമ്പനിയും. കോഴിക്കോട് ആസ്ഥാനമായ ജമാൽ വെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ഗൾഫിലേക്ക് കുറഞ്ഞ ചെലവിൽ യാത്രാകപ്പൽ സർവീസ് ആരംഭിക്കുന്നതിന് ഒരുങ്ങുന്നത്. ഈ കമ്പനി ഉൾപ്പെടെ മൂന്നു കമ്പനികളാണ് ഇതുവരെ താത്പര്യമറിയിച്ചത്. കമ്പനികൾക്ക് താത്പര്യപത്രം സമർപ്പിക്കാൻ ഏപ്രിൽ 22 വരെയാണ് സമയം അനുവദിച്ചിരുന്നത്. ജമാൽ വെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനെ കൂടാതെ ചെന്നൈ, മുംബൈ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രണ്ട് കമ്പനികളാണ് താത്പര്യം പ്രകടിപ്പിച്ച് മാരിടൈം ബോർഡിനെ സമീപിച്ചിട്ടുണ്ട്.
ഈ കമ്പനികൾ മേഖലയിൽ ദീർഘകാലമായി പ്രവർത്തിക്കുന്നവരാണെന്ന് മാരിടൈം ബോർഡ് അധികൃതർ പറഞ്ഞു. സർവീസിനെ കുറിച്ചുള്ള പ്രാരംഭ ചർച്ച കഴിഞ്ഞ മാസം കൊച്ചിയിൽ നടന്നിരുന്നു. യാത്രാസമയം, നിരക്ക്, തുറമുഖ നവീകരണമടക്കമുള്ള കാര്യങ്ങൾ താത്പര്യപ്പെട്ട കമ്പനി പ്രതിനിധികളുമായി തുടർ ദിവസങ്ങളിൽ ചർച്ച നടത്തുമെന്ന് മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള മാധ്യമങ്ങളോട് പറഞ്ഞു. പദ്ധതി നടപ്പിലായാൽ അവധിക്കാലത്ത് കുടുംബസമേതം ഗൾഫിലേക്കുള്ള യാത്രക്കാർ, മെഡിക്കൽ ടൂറിസത്തിന് കേരളത്തിലേക്കെത്തുന്ന വിദേശികൾ അടക്കമുള്ളവർക്ക് കുറഞ്ഞനിരക്കിൽ യാത്രയ്ക്ക് അവസരമൊരുങ്ങുമെന്നാണ് പ്രതീക്ഷ. ഇതിനോടൊപ്പം ബേപ്പൂർ, അഴീക്കൽ അടക്കമുള്ള തുറമുഖങ്ങളുടെ നവീകരണവും പരിഗണനയിലാണ്. നിലവിൽ ഈ തുറമുഖങ്ങളിൽ വലിയ കപ്പലുകൾക്ക് നങ്കൂരമിടാനാവില്ല.
Read Also: ഭാഗ്യ ലൊക്കേഷനിൽ കൈകൊടുത്ത് മോഹൻലാലും ശോഭനയും; L -360 ചിത്രീകരണം തുടങ്ങി