ദ്വീപ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ തുടർന്ന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വിദേശ സ്വാധീനം ഉണ്ടാകുമോയെന്ന ആശങ്കയിൽ ഗ്രീൻലാൻഡ്. അതുകൊണ്ടുതന്നെ ഇതിനെതിരെ ശക്തമായ ചില നടപടികളിലേയ്ക്ക് ഗ്രീൻലാൻഡ് കടക്കുകയും ചെയ്തു. ഇപ്പോൾ ദ്വീപ് രാജ്യം ലക്ഷ്യമിട്ടിരിക്കുന്നത് വിദേശത്ത് നിന്നുള്ള രാഷ്ട്രീയ സംഭാവനകൾ നിരോധിക്കാനാണ്.
ഡെൻമാർക്കിന്റെയും ഗ്രീൻലാൻഡിന്റെയും നേതാക്കൾ നിരസിച്ചിട്ടും, ധാതു വിഭവസമൃദ്ധമായ ദ്വീപ് അമേരിക്ക ഏറ്റെടുക്കുമെന്ന പ്രഖ്യാപനം ട്രംപ് നടത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ആദ്യം, ദ്വീപ് പിടിച്ചെടുക്കാൻ സൈനിക ശക്തി ഉപയോഗിക്കാനുള്ള സാധ്യതകളെക്കുറിച്ചും സൂചനകൾ നൽകിയിരുന്നു.1979-ൽ ഡെൻമാർക്കിൽ നിന്ന് സ്വമേധയാ ഭരണം ലഭിച്ച 2.2 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ദ്വീപിൽ ഏകദേശം 60,000 ആളുകൾ വസിക്കുന്നുണ്ട്.
ഏപ്രിലിൽ നടക്കാനിരിക്കുന്ന ദ്വീപിലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഗ്രീൻലാൻഡ് പാർലമെന്റ് ബിൽ അവതരിപ്പിച്ചു. അടിയന്തിര പാർലമെന്ററി വോട്ടെടുപ്പ് നടത്താൻ ദ്വീപ് സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് ഗ്രീൻലാൻഡ് വാർത്താ ഏജൻസിയായ സെർമിറ്റ്‌സിയാക്ക് റിപ്പോർട്ട് ചെയ്തിരുന്നു.
ഗ്രീൻലാൻഡിന്റെ ഭൗമരാഷ്ട്രീയ താൽപ്പര്യങ്ങളും, സഖ്യകക്ഷിയായ അമേരിക്ക ഗ്രീൻലാൻഡ് ഏറ്റെടുക്കാനും നിയന്ത്രിക്കാനും താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുന്ന നിലവിലെ സാഹചര്യവും കണക്കിലെടുത്താണ് ബിൽ പരിഗണിക്കുന്നത്.
ഈ ബിൽ പാസായാൽ ആർട്ടിക് ദ്വീപായ ഗ്രീൻലാൻഡിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വിദേശ രാഷ്ട്രങ്ങളുടെ സംഭാവനകൾ നിരോധിക്കും. ഈ നിരോധനം രാഷ്ട്രീയ പാർട്ടികളെ, അവയുടെ പ്രാദേശിക, യുവജന ശാഖകൾ ഉൾപ്പെടെയുള്ളവയെയും സാരമായി ബാധിക്കും.