ഇഞ്ചക്ഷനാണ് ആരോഗ്യനില വഷളാക്കിയത്; എംആർഐ പരിശോധനയ്ക്കിടെ ആറുവയസുകാരൻ മരിച്ചതായി പരാതി
ഗ്രേറ്റർ നോയിഡ: ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ എംആർഐ പരിശോധനയ്ക്കിടെ ആറുവയസുകാരൻ മരിച്ചതായി പരാതി. ഡാൻകൂർ പ്രദേശത്തെ റീൽഖ സ്വദേശിയായ പ്രശാന്ത് കസാനയുടെ മകൻ ഗർവ് കസാന (ചിക്കു) ആണ് മരിച്ചത്.
സെക്ടർ പി-3ൽ പ്രവർത്തിക്കുന്ന കെബി ഹെൽത്ത് കെയർ സെന്ററിലായിരുന്നു സംഭവം.
എംആർഐയ്ക്കുമുമ്പ് ക്ലിനിക്കിലെ ജീവനക്കാരി കുട്ടിക്ക് നൽകിയ ഇഞ്ചക്ഷനാണ് ആരോഗ്യനില വഷളാക്കി മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു. തെറ്റായ മരുന്നോ അമിത ഡോസോ നൽകിയതാകാമെന്നാണ് അവരുടെ സംശയം.
കുട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും മെഡിക്കൽ റിപ്പോർട്ടിനെക്കുറിച്ചും ക്ലിനിക് അധികൃതർ വ്യക്തമായ മറുപടി നൽകിയില്ലെന്നും കുടുംബം പറഞ്ഞു.
പരിശോധനയ്ക്കിടെ കുട്ടിയുടെ നില വഷളായതിനെ തുടർന്ന് അടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ക്ലിനിക്കിന്റെ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ഇഞ്ചക്ഷൻ നൽകിയ നഴ്‌സിനെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
സംഭവത്തെ തുടർന്ന് ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ നാട്ടുകാർ ക്ലിനിക്കിന് മുന്നിൽ പ്രതിഷേധിച്ചു. കുട്ടിക്ക് നൽകിയ മരുന്നിന്റെ അളവ് വെളിപ്പെടുത്താൻ ഡോക്ടർമാർ തയ്യാറാകുന്നില്ലെന്നും സംഘടന ആരോപിച്ചു.
ഗ്രേറ്റർ നോയിഡയിൽ അനധികൃത സ്കാനിംഗ് സെന്ററുകൾ പ്രവർത്തിക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്; ക്ലിനിക്കിന് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
English Summary
A six-year-old boy died during an MRI scan in Greater Noida, Uttar Pradesh. His family alleges that a wrong or excessive injection given before the scan caused his death and accused the clinic of negligence. Police have launched an investigation into the incident.
greater-noida-boy-death-mri-injection-case
Greater Noida, Uttar Pradesh, Child Death, MRI Scan, Medical Negligence, India News, Police Investigation









