തിരുവനന്തപുരം: ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനില്‍ വരേണ്ടതില്ല എന്ന നിലപാടിൽ മാറ്റം വരുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് രാജ്ഭവനിലേക്ക് വരാമെന്ന് ഗവർണർ വിശദീകരിച്ചു. എന്നാൽ ഔദ്യോഗിക കാര്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ അനുമതി വേണമെന്നും ഗവർണർ വ്യക്തമാക്കി.(Governor Arif Mohammad Khan About government officials visiting Raj Bhavan)
ഔദ്യോഗിക കാര്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ വരരുതെന്നാണ് പറഞ്ഞത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് രാജ്ഭവനിലേക്ക് വരാം. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സര്‍ക്കാരിന്റെ അനുമതിയോടെ വന്നാല്‍മതിയെന്ന് ഗവര്‍ണര്‍ അറിയിച്ചു.
ഉദ്യോഗസ്ഥര്‍ ആരും രാജ്ഭവനിലേക്ക് വരേണ്ടതില്ലെന്നായിരുന്നു ഗവര്‍ണര്‍ ഇന്നലെ പറഞ്ഞത്. എന്നാല്‍ ചില മാധ്യമങ്ങള്‍ പരാമര്‍ശം തെറ്റായി റിപ്പോര്‍ട്ട് ചെയ്‌തെന്ന് ഗവര്‍ണര്‍ പറഞ്ഞു. ആവശ്യപ്പെട്ടിട്ടും രാജ്ഭവനിലെത്താതിരുന്ന ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും മുന്നിൽ രാജ്ഭവന്റെ വാതിൽ ഇനി തുറക്കില്ലെന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ മുന്നറിയിപ്പ്. ഇരുവർക്കുമെതിരെ കേന്ദ്ര സർവ്വീസ് ചട്ടപ്രകാരമുള്ള നടപടിയിലേക്ക് ഗവർണ്ണർ കടക്കുമെന്നും സൂചനകളുണ്ടായി. പക്ഷെ വൈകിട്ട് രാജ്ഭവൻ വിശദീകരണക്കുറിപ്പിറക്കി.