തിരുവനന്തപുരം: സർവകലാശാല നിയമഭേദഗതിയുമായി ബന്ധപ്പെട്ട രണ്ടാം ബില്ലിന് മുൻകൂർ അനുമതി നൽകി ഗവർണർ രാജേന്ദ്ര ആർലേക്കർ. കുസാറ്റ്, കെടിയു, മലയാളം സർവകലാശാല നിയമ ഭേദഗതി ബില്ലിനാണ് അനുമതി. നിയമസഭയിൽ അവതരിപ്പിക്കാനാണ് ഗവർണർ അനുമതി നൽകിയത്.
ഗവർണർ മുൻകൂർ അനുമതി നൽകാത്തതിനെത്തുടർന്ന് ബില്ലിന്‍റെ അവതരണം സർക്കാർ മാറ്റിവെച്ചിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം നിയമമന്ത്രി രാജ്ഭവനിലെത്തി ഗവർണർക്ക് വിശദീകരണം നൽകിയിരുന്നു. പിന്നാലെ ഗവര്‍ണര്‍ രണ്ടാം ബില്ലിന് അനുമതി നൽകുകയായിരുന്നു. ഈ മാസം 20നു ബിൽ നിയമ സഭയിൽ അവതരിപ്പിക്കും.
ചാൻസലറുടെ അധികാരം വെട്ടിക്കുറക്കുന്നു, പ്രോ ചാൻസലറായ ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് കൂടുതൽ അധികാരം നൽകുന്നു തുടങ്ങിയ പരാതികളാണ് സര്‍വകലാശാല നിയമഭേദഗതി രണ്ടാം ബില്ലിനെതിരെ ഉയർന്നിരുന്നത്.