തിരുവനന്തപുരം: പൊലീസിന് 33.15കോടി ചെലവിൽ 241 വാഹനങ്ങൾ വാങ്ങാൻ സർക്കാർ ഉത്തരവിറക്കി. പതിനഞ്ച് വർഷമായ വാഹനങ്ങൾ പൊളിക്കാനുള്ള സ്കീമിൽ കേന്ദ്ര ധനമന്ത്രാലയം 65കോടി രൂപ കേരളത്തിന് അനുവദിച്ചിരുന്നു.
തുക മാർച്ച് 31നകം ഉപയോഗിക്കേണ്ടതാണ്. ഈ തുക ഉപയോഗിച്ചാണ് പൊലീസിന് വാഹനം വാങ്ങുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പർച്ചേസെന്ന് ഡി.ജി.പി ഉറപ്പാക്കണമെന്ന് ആഭ്യന്തര അഡി.ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിലുണ്ട്. വിനിയോഗ സർട്ടിഫിക്കറ്റും നൽകണം.
നട്ടപ്പാതിരയ്ക്ക് ബീക്കൺ ലൈറ്റുമായി കടന്നുപോകുന്ന പോലീസ് വാഹനങ്ങൾ സംസ്ഥാനത്തെ വിവിധഭാഗങ്ങളിലെ സ്ഥിരം കാഴ്ചകളാണ്. ഹോണുകളില്ലാതെ വാഹനം കൊണ്ടുപോകേണ്ടി വരുന്നതിലെ പ്രയാസവും ചിലപോലീസ് ഡ്രൈവർമാർ വിവരിക്കും. ടയറുകളുൾപ്പെടെ മതിയായ സാമഗ്രികൾ പോലീസ് വാഹനങ്ങൾക്ക് കൃത്യസമയത്ത് അനുവദിക്കുന്നില്ലെന്നതാണ് യാഥാർഥ്യം.
ടയർ, ബാറ്ററി, വർക്ക് ഷോപ്പുകളിലും പെട്രോൾ പമ്പുകളിലും ഇരന്നുനിൽക്കേണ്ട ഗതികേടിലാണ് മിക്ക പോലീസ് ഡ്രൈവർമാർക്കും. പോലീസ് വാഹനങ്ങൾക്ക് പലസമയങ്ങളിലും അതിവേഗം സഞ്ചരിക്കേണ്ടതായി വരുന്നുണ്ട്. മന്ത്രിമാർക്ക് പൈലറ്റും എസ്കോർട്ടും പോകുന്ന വാഹനങ്ങളുൾപ്പെടെയുള്ളവ തേയ്മാനം സംഭവിച്ച ടയറുകളുള്ളവയാണ്.
കോടതി അടയ്ക്കുംമുൻപേ എത്താനായി വേഗത്തിൽ പോകുന്നതിനിടെയാണ് വള്ളിയൂർക്കാവിൽ പോലീസ് വാഹനം അപകടത്തിൽപ്പെട്ടത്. വേനൽമഴ പെയ്തത് അപകടത്തിന്റെ ആക്കംകൂട്ടി. വേനൽമഴ വരുമ്പോഴും മഴക്കാലത്തും ബോധവത്കരണവുമായി സാമൂഹികമാധ്യമങ്ങളിൽ പോലീസ് എത്താറുണ്ട്.
വേഗം പരമാവധി കുറയ്ക്കുക, പെട്ടെന്ന് ബ്രേക്കിടുന്നത് ഒഴിവാക്കുക, ടയറിന്റെ നിലവാരം പരിശോധിക്കുക തുടങ്ങിയവയാണ് പോലീസ് നൽകാറുള്ള നിർദേശങ്ങൾ. ഇങ്ങനെ നിർദേശംനൽകുന്ന ഉന്നതോദ്യോഗസ്ഥർ പോലീസ് വാഹനങ്ങളുടെ അവസ്ഥ കണ്ടില്ലെന്നു നടിക്കുന്നതായി ആക്ഷേപം ഉയർന്നിരുന്നു.
തേയ്മാനം സംഭവിച്ച ടയറുമായി ഓടുമ്പോൾ ടയർപൊട്ടി നട്ടപ്പാതിരയ്ക്കു പെരുവഴിയിലായ സംഭവങ്ങൾ പോലീസിനു പലപ്പോഴും ഉണ്ടായിട്ടുണ്ട്. ക്ലച്ച് തേയ്മാനം, ടയർ തേയ്മാനം എന്നിവ സംഭവിച്ചാലും അത് നന്നാക്കി ലഭിക്കാനുള്ള നൂലാമാലകൾ നിരവധിയാണ്.
യഥാസമയം ടയറുകൾ ലഭിക്കാത്തതിനാൽ മാറ്റിയിടുന്ന സ്വകാര്യവാഹനങ്ങളുടെ ടയറുകൾ തിരയാൻ ടയറു കടകളിലേക്ക് പോകേണ്ട ഗതികേടുവരെ പലപ്പോഴും വരാറുണ്ട്.
പോലീസ് വാഹനങ്ങൾക്ക് എന്തെങ്കിലും തകരാറു സംഭവിച്ചാൽ മോട്ടോർ ട്രാൻസ്പോർട്ട് ഡിവൈഎസ്പിയെ അറിയിക്കണമെന്നാണ് നിയമം. വിവരങ്ങളറിയിച്ച് അവിടെനിന്ന് അനുമതി ലഭിച്ചാൽ ക്വട്ടേഷൻ തയ്യാറാക്കി ജില്ലകളിലെ പോലീസ് മോട്ടോർ ട്രാൻസ്പോർട്ട് വിഭാഗത്തിനു കൈമാറുകയാണ് പതിവ്.
ജില്ലാ പോലീസ് മേധാവിയുടെ അനുമതികൂടി കിട്ടിയാൽ മാത്രമേ വാഹനങ്ങളുടെ അറ്റകുറ്റപ്പണിയെടുക്കാൻ സാധിക്കാറുള്ളു. ചെറിയ തകരാർ ഉണ്ടായാൽ അത് പരിഹരിച്ച് വാഹനമിറങ്ങേണ്ട നൂലാമാലകൾ അറിയുന്നതിനാൽ മിക്ക പോലീസ് സ്റ്റേഷനുകളിലും ഉദ്യോഗസ്ഥർ പിരിവെടുത്തും മറ്റുമാണ് വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താറുള്ളത്.