തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കും.
പ്രതിപക്ഷ സർവ്വീസ് സംഘടനയുടെ കൂട്ടായ്മയായ സെറ്റോയും സിപിഐയുടെ സർവീസ് സംഘടന ജോയിൻറ് കൗൺസിലുമാണ് ഇന്ന് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ശമ്പള പരിഷ്ക്കരണം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.
ശമ്പള പരിഷ്ക്കരണം നടപ്പാക്കുക, ഡിഎ കുടിശ്ശിക വെട്ടികുറച്ച നടപടി പിൻവലിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
സെക്രട്ടറിയേറ്റിന് മുന്നിലും വിവിധ ഓഫീസുകളിലും രാവിലെ പണിമുടക്കിന് ആഹ്വാനം ചെയ്ത സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തും.
അതിനിടെ, പണിമുടക്ക് പ്രഖ്യാപിച്ച സിപിഐയുടെ സർവീസ് സംഘടനയെ രൂക്ഷമായി വിമർശിച്ച് സിപിഎം അനുകൂല സർവീസ് സംഘടന രംഗത്തെത്തിയിരുന്നു.
സിപിഎം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയ്സ് അസോസിയേഷൻ പുറത്തിറക്കിയ നോട്ടീസിലാണ് സിപിഐ അനുകൂല സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലിനെതിരെ പരിഹാസമുള്ളത്.
വാൽക്കഷണങ്ങൾ നടത്തുന്ന സമരത്തെ ജീവനക്കാർ തള്ളി കളയണമെന്നാണ് ജീവനക്കാർക്കിടയിൽ വിതരണം ചെയ്ത നോട്ടീസിൽ സെക്രട്ടറിയേറ്റ് എംപ്ലോയ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.
അന്തി ചന്തക്കു പോലും ആളില്ലാ സംഘടനകളാണ് സമരം നടത്തുന്നതെന്നും സിപിഐ അനുകൂല സംഘടനയെ പരോക്ഷമായി പരാമർശിച്ച് പരിഹസിക്കുന്നു.
സമരം നടത്തുന്നത് ആളില്ലാ സംഘടനകളാണ്. ചില അതി വിപ്ലവകാരികൾ കൊങ്ങി സംഘികൾക്കൊപ്പം തോളിൽ കൈയിട്ട് സമരം നടത്തുന്നുവെന്നും നോട്ടീസിൽ പറയുന്നു.
കോൺഗ്രസ് അനുകൂല സംഘടനകളും സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗൺസിലുമാണ് നാളെ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
അതേസമയം,പണിമുടക്കിനെ നേരിടാൻ ഡയസ് നോൺ പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. പണിമുടക്ക് ദിവസത്തെ ശമ്പളം കുറവ് ചെയ്യുമെന്നാണ് മുന്നറിയിപ്പ്.
അവശ്യസാഹചര്യങ്ങളിൽ ഒഴികെ അവധി നൽകരുതെന്ന് വകുപ്പ് മേധാവികൾക്ക് ചീഫ് സെക്രട്ടറി കർശന നിർദ്ദേശം നൽകി. ജോലിക്കെത്തുന്ന ജീവനക്കാർക്ക് പൊലീസ് സംരക്ഷണം നൽകാനും തീരുമാനിച്ചു.