ദില്ലി : 42 വയസുള്ള സ്ത്രീയടക്കം നാല് പേർ പേലീസ് പിടിയിൽ . ലോക്സഭയ്ക്കുള്ളിൽ കടന്ന് പുക ബോംബ് പ്രയോഗിച്ച രണ്ട് പേരെ അജ്‍ഞാത സ്ഥലത്തേയ്ക്ക് മാറ്റി. പാർലമെന്റ് വളപ്പിന് പുറത്ത് ട്രാൻസ്പോർട്ട് ഭവന് സമീപം പുക ബോംബ് പൊട്ടിച്ച് മുദ്രാവാക്യം വിളിച്ച രണ്ട് പേരെ പാർലമെന്റ് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നു. രാജസ്ഥാനിലെ ഹിസാറിൽ നിന്നുള്ള 42 വയസുള്ള സ്ത്രീ, മഹാരാഷ്ട്രയിലെ ലാത്തോറിൽ നിന്നുള്ള 25 വയസുകാരനായ അമോദ് ഷിൻഡേ എന്നിവരാണ് പാർലമെന്റിന് പുറത്ത് നിന്നും പിടികൂടിയത്. തൊഴിൽ ഇല്ലായ്മ, ഏകാധിപത്യം തുടങ്ങിയ വിഷയങ്ങളിൽ പ്രതിഷേധിക്കുകയായിരുന്നു ലക്ഷ്യമെന്ന് സ്ത്രീ മാധ്യമങ്ങളോട് പ്രതികരിച്ചു.ഒരു സംഘടനയിലും അംഗമല്ലെന്നും അവർ പറഞ്ഞു. അതീവ സുരക്ഷ സംവിധാനങ്ങൾ മറി കടന്ന് മാത്രം എത്തുന്ന ലോക്സഭയിലെ സന്ദർശക ഗാലറിയിൽ എങ്ങനെ രണ്ട് പേർ എത്തിയത് എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല.പാർലമെന്റിന്റെ ചട്ട പ്രകാരം എം.പിമാർ കത്ത് നൽകുന്നവർക്ക് മാത്രമാണ് സഭയ്ക്കുള്ളിൽ കടക്കാനുള്ള പാസ് നൽകുന്നത്. അത് പ്രകാരം അക്രമികളുടെ കൈയ്യിൽ നിന്നും രണ്ട് എം.പിമാരുടെ പാസ് ലഭിച്ചുവെന്നാണ് വിവരം.
കർണാടകയിൽ നിന്നുള്ള ബിജെപി എം.പി പ്രതാപ് സിൻഹയാണ് അക്രമികൾക്ക് പാസ് അനുവദിക്കാനുള്ള കത്ത് നൽകിയിരിക്കുന്നത്. പക്ഷെ ഇക്കാര്യത്തിൽ പ്രതികരിക്കാൻ പാർലമെന്റ് സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥർ തയ്യാറായില്ല. അക്രമികളെ കീഴ്പ്പെടുത്തിയ ശേഷം അക്രമികളുടെ കൈയ്യിൽ നിന്നും വീണ് പോയ പാസ് എം.പിമാർ പരിശോധിച്ചു. ഇതിൽ നിന്നാണ് പാസ് നൽകിയ എം.പിയുടെ വിവരം കിട്ടിയത്. മൈസൂർ എംപി പ്രതാപ് സിൻഹയാണ് പാസ് അനുവദിച്ചിരിക്കുന്നതെന്ന് ബി.എസ്.പി എ.പി ഡാനിഷ് അലി മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തി.
22 വർഷം മുൻപ് നടന്ന പാർലമെന്റ് ആക്രണത്തിന്റെ വാർഷിക ദിനമാണിന്ന് .അന്ന് കൊല്ലപ്പെട്ടവർക്ക് ആദരാജ്ഞലി അർപ്പിച്ച ശേഷമാണ് സഭാ നടപടികൾ ആരംഭിച്ചത്. ഖാലിസ്ഥാൻ വിഘടനവാദി പാന്നൂർ പാർലമെന്റിൽ വീണ്ടും ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നതിനാൽ പ്രത്യേക സുരക്ഷാ സംവിധാനങ്ങളും പാർലമെന്റിൽ ഒരുക്കിയിരുന്നു. പക്ഷെ അതെല്ലാം മറി കടക്കാൻ അക്രമികൾക്ക് കഴിഞ്ഞു. നേരത്തെ തന്നെ പുതിയ പാർലമെന്റ് മന്ദിരത്തിൽ പല തവണ എത്തി സുരക്ഷ സംവിധാനങ്ങൾ അക്രമികൾ പരിശോധിച്ചിരിക്കാം എന്നാണ് സംശയം. കാരണം സുരക്ഷാ ഉദ്യോഗസ്ഥർ ശരീര പരിശോധന നടത്താറുണ്ട്. പക്ഷെ ഷൂ വിന്റെ അടിഭാഗം പരിശോധിക്കാറില്ല. പുക ബോംബ് അക്രമികൾ ഒളിപ്പിച്ച് വച്ചിരുന്നത് ഷൂവിന്റെ അടിഭാഗത്താണ്. പഴയ പാർലമെന്റ് മന്ദിരത്തിന് സുരക്ഷ പോരെന്ന് അവകാശപ്പെട്ടാണ് കേന്ദ്ര സർക്കാർ രണ്ട് വർഷം മുമ്പ് പുതിയ പാർലമെന്റ് മന്ദിരം പണിതത്. അതീവ സുരക്ഷയുടെ കെട്ടിടമാണെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു.പക്ഷെ 22 വർഷം മുമ്പ് മെഷീൻ ഗണ്ണുമായി ആക്രമണം നടത്തിയവർക്ക് എം.പിമാർ സമ്മേളിക്കുന്ന ഹാളിലേയ്ക്ക് കടക്കാൻ കഴിഞ്ഞില്ല. ഇത്തവണ സഭാ ഹാളിനുള്ളിൽ പുക ബോംബ് പൊട്ടിക്കാൻ 30 വയസിന് താഴെ പ്രായമുള്ള രണ്ട് പേർക്ക് കഴിഞ്ഞിരിക്കുന്നു. അതേ സമയം പാർലമെന്റ് നടപടികൾ അരമണിക്കൂറിനുള്ളിൽ പുനരാരംഭിച്ചു. ഹാളിലുണ്ടായിരുന്ന വിഷ പുക നിമിഷനേരം കൊണ്ട് മാറ്റി. അതിന് ശേഷം എം.പിമാരെ പ്രവേശിപ്പിച്ചു. സഭയ്ക്കുള്ളിലുണ്ടായിരിക്കുന്ന ആക്രമണത്തെക്കുറിച്ച് സ്പീക്കർ ഓം ബിർല വിശദീകരിച്ചു. അടിയന്തരമായി വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രജ്ഞൻ ചൗധരി ആവിശ്യപ്പെട്ടു. ഇത് സ്പീക്കർ അംഗീകരിച്ചു. എല്ലാ അംഗങ്ങളും എത്തിയ ശേഷം വിശദമായ ചർച്ച ചെയ്യാമെന്ന് അദേഹം ഉറപ്പ് നൽകി.