കേരള മുന്‍ ഫുട്ബോൾ താരവും രാജ്യത്തെ ഇതിഹാസ പരിശീലകനുമായ ടി കെ ചാത്തുണ്ണി അന്തരിച്ചു. 79 വയസ്സായിരുന്നു. ഇന്ന് രാവിലെ 7.45നായിരുന്നു അന്ത്യം. കറുകുറ്റി അഡ്ലക്സ് അപ്പോളോ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ക്യാൻസർ ബാധിതനായി അദ്ദേഹം ചികിത്സയിലായിരുന്നു. ഇന്നലെ രോഗം മൂർച്ചിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. (TK Chathunni passed away at the age of 79)
കളിക്കാരനായി ഒന്നര പതിറ്റാണ്ട് നീണ്ട കരിയറാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. വിരമിച്ച ശേഷം രാജ്യത്തെ ഏറ്റവും പ്രമുഖ പരിശീലകരില്‍ ഒരാളായി പേരെടുത്തു. എഫ്‌സി കൊച്ചിന്‍, ഡെംപോ എസ്‌സി, സാല്‍ഗോക്കര്‍ എഫ്‌സി, മോഹന്‍ ബഗാന്‍ എഫ്‌സി, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ചിരാഗ് യുണൈറ്റഡ് ക്ലബ്, ജോസ്‌കോ എഫ്‌സി തുടങ്ങിയ ക്ലബുകളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. കേരള പൊലീസ് ഫുട്ബോള്‍ ടീമിനെയും പരിശീലിപ്പിച്ചിരുന്നു.
ഇന്ത്യന്‍ ഫുട്ബോളിന്‍റെയും കേരള ഫുട്ബോളിന്‍റേയും ചരിത്രത്തിലെ ഇതിഹാസ അധ്യായമാണ് ടി കെ ചാത്തുണ്ണി എന്ന പേര്. അദ്ദേഹം സന്തോഷ് ട്രോഫിയില്‍ കേരളത്തിനും ഗോവയ്ക്കുമായി കളിച്ചിട്ടുണ്ട്. ഐ എം വിജയന്‍, ബ്രൂണോ കുട്ടീഞ്ഞോ, ജോപോള്‍ അഞ്ചേരി, സി വി പാപ്പച്ചന്‍ അടക്കമുള്ള ശിഷ്യന്‍മാരുടെ വലിയ നിരയുണ്ട് ടി കെ ചാത്തുണ്ണിക്ക്. ‘ഫുട്‌ബോള്‍ മൈ സോള്‍’ എന്ന പേരില്‍ അദ്ദേഹം ആത്മകഥയെഴുതിയിട്ടുണ്ട്.
Read More: ഗ്രൂപ്പുകളെ വിലയ്ക്ക് വാങ്ങുന്നു; പോരാളി ഷാജിയ്ക്കും ചെങ്കതിരിനുമെതിരെ എംവി ജയരാജൻ
Read More: 12.06.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ