മൂന്നാറിൽ ജലം തേടിയിറങ്ങുന്ന മൃഗങ്ങളെ കാടു കയറ്റാൻ വനം വകുപ്പിൻ്റെ പുതിയ തന്ത്രം
മൂന്നാറിൽ മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനായി വനത്തിനുള്ളിൽ കുളങ്ങൾ നിർമിച്ച് വനംവകുപ്പ്.
കാടിനുള്ളിൽ ജല ദൗർലഭ്യം നേരിടുന്നതിനാലാണ് പലപ്പോഴും വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത്.
ഇത് തടയുന്നതിനായി ഷോല നാഷ്ണൽ പാർക്ക് റേഞ്ചിൽ വനംവകുപ്പ് 12 കുളങ്ങൾ നിർമിച്ചു. ആനമുടി ഷോല, പാമ്പാടും ഷോല, മതികെട്ടാൻ ഷോല, കുറിഞ്ഞിമല ഉദ്യാനം എന്നിവിടങ്ങളിലായാണ് കുളങ്ങൾ നിർമിച്ചത്.
ഏറ്റവുമധികം മൃഗങ്ങളുടെ സാന്നിധ്യമുള്ള മേഖലകളിലാണിവ നിർമിച്ചിട്ടുള്ളത്. ഇതോടെ കുടിവെള്ളം കിട്ടാതെ മൃഗങ്ങൾ നാട്ടിലിറങ്ങുന്നത് ഒരു പരിധിവരെ തടയാനാകുമെന്ന് വൈൽഡ് ലൈഫ് വാർഡൻ കെ. വി. ഹരികൃഷ്ണൻ പറഞ്ഞു.
വനമേഖലയിലൂടെ കടന്നുപോകുന്ന പാതകളുടെ ഇരുവശവും കുറ്റിക്കാടുകൾ വളരുന്നത് യാത്രക്കാരുടെ കാഴ്ച തടസ്സപ്പെടുന്നതിന് കാരണമാകാറുണ്ട്.
ഇതുമൂലം പലപ്പോഴും വന്യമൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിയാറില്ല. ഇത് പരിഹരിക്കുന്നതിനായി പാതകളുടെ ഇരുവശത്തും 15 മീറ്റർ വീതിയിൽ കാടുവെട്ടി നീക്കുന്ന രീതിയായ വിസ്താ വീഡിങ്ങും പരീക്ഷിക്കുന്നുണ്ട്.
ഷോല നാഷണൽ പാർക്ക് റേഞ്ചിൽ 11 കിലോമീറ്റർ ദൂരത്തിലെ വിസ്താ വീഡിങ് പൂർത്തിയാക്കി.
ടോപ്സ്റ്റേഷൻ ചെക്ക്പോസ്റ്റ് മുതൽ വട്ടവട വരെയും പാമ്പാടുംഷോല ചെക്ക്പോസ്റ്റ് മുതൽ ബന്ദർ വരയുമുള്ള ഭാഗത്തെ കുറ്റിക്കാടുകളാണ് വെട്ടി നീക്കിയത്.









