ഇടുക്കിയിൽ വനംവകുപ്പുദ്യോഗസ്ഥർ കർഷകന്റെ വീട് നശിപ്പിച്ച് വിട്ടിൽ സൂക്ഷിച്ചിരുന്ന കാപ്പി, കുരുമുളക് എന്നിവയും, വീട്ടുഉപകരണങ്ങളും കൊണ്ടുപോയതായി പരാതി.
പാൽകുളം മേടിന് സമീപത്ത് 50 വർഷമായി താമസിക്കുന്ന കുത്തനാപള്ളിൽ നിജോ പോളിന്റെ വീട്ടിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ അതിക്രമം നടത്തിയതായി ആക്ഷേപം ഉയർന്നത്. കഞ്ഞിക്കുഴി പഞ്ചായത്തിൽ പാൽക്കുളം മേടിന് പോകുന്ന വഴിയോർത്ത് 50 വര്ഷക്കാലമായി താമസിച്ചു കൊണ്ടിരുന്ന വീട് വനഭൂമിയിലാണെന്നാരോപിച്ച് വനം വകുപ്പുദ്യോഗസ്ഥര് വീട് നശിപ്പിക്കുകയായിരുന്നു.
വീട് ഉൾപ്പെടുന്ന പ്രദേശം വനഭൂമി ആണെന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥർ അതിക്രമം നടത്തിയത്. കത്തിച്ച വീടിൻ്റെ മേൽക്കൂര നിർമിച്ച ഇരുമ്പു സാമഗ്രികൾ ഉദ്യോഗസ്ഥർ ആക്രിക്കടയിൽ വിറ്റതായി തെളിവുണ്ടെന്നും നിജോ പറഞ്ഞു.
വർഷങ്ങൾക്കു മുൻപ് കുടുംബ സ്വത്തായി തനിക്ക് ലഭിച്ച ഭൂമിയാണിതെന്നും , പഞ്ചായത്തിൽ വീടിന്റ കരം അടക്കുന്നതാണ് എന്നും നിജോ പറയുന്നു. പാൽക്കുളം മേട് പ്രദേശത്ത് നിരവധി പേരെ മുമ്പും ഭീഷണിപ്പെടുത്തി സ്ഥലത്തുനിന്ന് ഇറക്കിവിടുവാൻ വനം വകുപ്പ് ശ്രമം നടത്തിയിരുന്നു.
താമസിക്കാൻ തനിക്ക് മറ്റൊരിടം ഇല്ലന്നും വാടക വീട്ടിലാണ് കഴിയുന്നത് എന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാവണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, കളക്ടര്ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ഉൾപ്പെടെ പരാതി നൽകിയതായി നിജോ പോൾ പറഞ്ഞു.