ചെന്നൈ: ഭക്ഷണം കൃത്യസമയത്ത് നൽകാത്തതിന്റെ പേരിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ചെന്നൈയിലാണ് സംഭവം. ചെന്നൈ തിരുമുള്ളൈവോയലിലെ കമലന്നഗറിലെ വിനായകത്തിന്റെ ഭാര്യ ധനലക്ഷ്മി (65) ആണ് കൊല്ലപ്പെട്ടത്. ധനലക്ഷ്മിക്ക് അസുഖമായതിനാൽ ബുധനാഴ്ച കൃത്യസമയത്ത് ഭക്ഷണം നൽകാൻ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടർന്നായിരുന്നു കൊലപാതകം.
ഇവർ തമ്മിൽ വഴക്കുകൾ പതിവായിരുന്നു. ഭക്ഷണം കൃത്യ സമയത്ത് നൽകാത്തതിനെ തുടർന്നുള്ള വാക്കുതർക്കത്തെ തുടർന്ന് അടുക്കളയിൽ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തുകയായിരുന്നു. തുടർന്ന് ഇയാൾ കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. ജോലിക്ക് പോയ മക്കൾ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അമ്മ മരിച്ചുകിടക്കുന്നത് കാണുകയായിരുന്നു.
തുടർന്ന് മകൻ തിരുമുള്ളൈവോയൽ പൊലീസിനെ അറിയിച്ചു. പൊലീസ് ചോദ്യം ചെയ്യലിൽ വിനായകം കുറ്റം സമ്മതിക്കുകയായിരുന്നു.ധനലക്ഷ്മിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗവൺമെന്റ് കിൽപോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിനായകത്തിനെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി. കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.