തിരുവനന്തപുരം:ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ കഞ്ഞി സദ്യ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. വർക്കല വിളഭാഗം അമ്മൻ നട ദേവീ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. നൂറിലധികം ആളുകളാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയത്.
സദ്യ കഴിച്ചവർക്ക് രണ്ട് ദിവസത്തിന് ശേഷമാണ് വിഷബാധയുടെ ലക്ഷണങ്ങൾ കണ്ടത്. കടുത്ത ഛർദ്ദിയും വയറിളക്കവും പനിയും ശരീരം തളർച്ചയുമാണ് ഭൂരിഭാഗം പേർക്കും അനുഭവപ്പെട്ടത്. എന്നാൽ ആരുടെയും നില ഗുരുതരമല്ല. സംഭവത്തിൽ പോലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ട്.
വർക്കല താലൂക്ക് ആശുപത്രിയിൽ മാത്രം 66 ൽ അധികം രോഗികൾ ഇന്നലെയും ഇന്നുമായി ചികിത്സ തേടിയെത്തി. ചികിത്സയ്ക്കായി രോഗികൾ ഇപ്പോഴും എത്തുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
രോഗികളുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. വെട്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ 50ലധികം ആളുകൾ ചികിത്സ തേടി. നിരവധി പേർ മറ്റ് ആശുപത്രികളിലും ചികിത്സ തേടിയിട്ടുണ്ട്.
കഞ്ഞി സദ്യ കഴിഞ്ഞ് രണ്ട് ദിവസം പിന്നിട്ടശേഷം മാത്രമാണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. അതുകൊണ്ട് ക്ഷേത്രത്തിലെ ആഹാര പദാർത്ഥങ്ങളുടെ സാമ്പിൾ ശേഖരിക്കുവാൻ കഴിഞ്ഞിട്ടില്ലെന്നും ക്ഷേത്രത്തിലേക്ക് സംഭരിച്ച വെള്ളത്തിൻ്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ പറഞ്ഞു.