മെൽബൺ: ഓസ്‌ട്രേലിയയിൽ ആശങ്കാജനകമായ രീതിയിൽ ഫ്ലൂബാധ പടരുന്നുവെന്ന് ആരോഗ്യ വിദഗ്ധർ.
ഈ വർഷം ഇതിനകം തന്നെ 63,000-ത്തിലധികം ഫ്ലൂ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇത് കഴിഞ്ഞ അഞ്ചു വർഷത്തെ ശരാശരിയെക്കാൾ കൂടുതലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഫ്ലൂ ബാധയുമായി ബന്ധപ്പെട്ട മരണനിരക്കും വലിയ തോതിൽ കൂടിയിട്ടുണ്ട്.
ജനങ്ങൾ ഫ്ലൂബാധയെ ഗൗരവമായി എടുക്കുന്നില്ലെന്ന് വിദഗ്ധർ പറയുന്നു. വാക്സിനേഷൻ എടുക്കുന്നവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞ് വരുന്നതാണ് മുന്നറിയിപ്പിന് കാരണം.
ഫ്ലൂ സീസൺ സാധാരണയായി ശീതകാലത്താണ് ഉച്ചസ്ഥിതിയിലാകുന്നത്, എന്നാൽ ഇത്തവണ വേനലിൽ തന്നെ കേസുകൾ കൂടുകയാണ്. സ്ഥിരീകരിച്ച കേസുകൾ എല്ലാ സംസ്ഥാനങ്ങളിലും ഉയർന്നിട്ടുണ്ട്.
അതേസമയം, ഏപ്രിൽ അവസാനം മുതൽ മേയ് ആദ്യവാരം വരെ കേസുകൾ കുറയുന്ന ട്രെൻഡ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് സ്കൂൾ ഹോളിഡേ സമയത്തെ സാമൂഹ്യ ഇടപെടലുകൾ കുറയുന്നതിന്റെ ഫലമായിരിക്കാമെന്നാണ് സൂചന.
എന്നിരുന്നാലും, ജനുവരി മുതൽ ഏപ്രിൽ വരെ ഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്തതും, മരണനിരക്ക് വർധിച്ചതും ആരോഗ്യവിദഗ്ധരിൽ വലിയ ആശങ്കയുണ്ടാക്കുന്നു.