ചൂട് കൂടിയതോടെ കേരള തീരം വിട്ട് മത്സ്യങ്ങൾ പലായനം ചെയ്യുന്നു. മത്തി അയല തുടങ്ങിയ ചെറു മത്സ്യങ്ങൾ പോലും പിൻവലിഞ്ഞതോടെ മലയാളിയുടെ തീൻമേശയിൽ മീൻ വിഭവങ്ങൾ കുറഞ്ഞു. മീതാ കുറഞ്ഞതോടെ വിലയും ഇരട്ടിയിലധികമായി. ഇതോടെ സാധാരണക്കാരന് മീൻ തൊട്ടാൽ പൊള്ളുന്ന അവസ്ഥയാണ്. ബന്ധനത്തിന് പോകുന്ന തൊഴിലാളികൾ വെറുംകയ്യോടെ മടങ്ങുകയാണ്. ചെലവ് കാശിനുള്ളത് പോലും ലഭിക്കുന്നില്ല എന്ന് തൊഴിലാളികൾ പരിതപിക്കുന്നു.
മീൻ ലഭ്യത കുറഞ്ഞതോടെ മീൻ വിലയും കുതിച്ചുയർന്നു. നാടൻ മത്തി കണികാണാൻ പോലും കിട്ടാനില്ല. ഉള്ള മത്തിക്ക് വില 300നും മേലെയാണ്. മംഗലാപുരം മത്തിയാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത്. മലയാളിക്ക് അത്ര പ്രിയമില്ലാത്ത മത്സ്യമാണിത്. അയലക്ക് പകരം എത്തുന്നത് കണ്ണിയയലയാണ്. ഇതിലും വില 300നും മുകളിൽ തന്നെ. കേര നെയ്മീൻ കാളാഞ്ചി എന്നിവയുടെ കാര്യം പറയേണ്ടതില്ല. 400-450 മുകളിലാണ് വില. നെയ്മീന്റെ വില ആയിരം കടന്നു. വറ്റ കാളാഞ്ചി മത്സ്യങ്ങൾക്കും 800 രൂപയ്ക്ക് മുകളിൽ വില കുതിക്കുന്നു. ഇതോടെ സാധാരണക്കാരുടെ തീൻമേശയിൽ മീൻ എത്തണമെങ്കിൽ ഇനി കുറെനാൾ എടുക്കുമെന്ന അവസ്ഥയാണ്.