ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ വീണ്ടും പാകിസ്ഥാൻ വെടിവെപ്പ്. ഇന്ന് രാവിലെയാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്ന് വെടിവെപ്പുണ്ടായത്. ഇതേ തുടർന്ന് ഇന്ത്യന്‍ സൈന്യവും തിരിച്ചടിക്കുന്നതായും മേഖലയില്‍ വെടിവെപ്പ് തുടരുകയാണെന്നുമാണ് വിവരം.
അതേസമയം, കശ്മീരിലെ ബന്ദിപോര മേഖലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലും തുടരുകയാണ്. കുല്‍നാര്‍ ബസിപോര മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം ഈ സ്ഥലം വളഞ്ഞിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടൽ ആരംഭിച്ചത്.
കഴിഞ്ഞദിവസം കശ്മീരിലെ ഉധംപുരിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു. പ്രത്യേക സേനയിലെ ഹവില്‍ദാര്‍ ജാന്തു അലി ഷെയ്ഖാണ് വീരമൃത്യു വരിച്ചത്. പ്രദേശത്ത് ഭീകരസാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സൈന്യവും ജമ്മു-കശ്മീര്‍ പോലീസും സംയുക്തമായി പരിശോധന നടത്തുകയായിരുന്നു.
ഈ തിരച്ചിലിനിടെയായിരുന്നു ആക്രമണം നടന്നത്. 24 മണിക്കൂറിനുള്ളില്‍ ജമ്മുവില്‍ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ മൂന്നാമത്തെ ഏറ്റുമുട്ടലായിരുന്നു ഇത്.