ഫയർ സ്റ്റേഷൻ ഓഫിസർക്ക് സസ്പെൻഷൻ
പാലക്കാട്: ഫയർ എൻഒസി പുതുക്കി നൽകാൻ കൈക്കൂലി ആവശ്യപ്പെട്ട ഫയർ സ്റ്റേഷൻ ഓഫിസറെ സസ്പെൻഡ് ചെയ്തു. പാലക്കാട് ഫയർ സ്റ്റേഷൻ ഓഫീസർ ഹിതേഷിനെതിരെയാണ് നടപടി. വിജിലൻസ് നിർദ്ദേശ പ്രകാരം ആണ് ഇയാളെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.
പാലക്കാട് ജിബി റോഡിലുള്ള കല്യാൺ ടൂറിസ്റ്റ് ഹോമിന് കേന്ദ്ര ടൂറിസം മന്ത്രാലയത്തിൽ നിന്നുള്ള ത്രീ സ്റ്റാർ കാറ്റഗറി സർട്ടിഫിക്കറ്റ് പുതുക്കാനുള്ള ഫയർ എൻഒസിക്കാണ് ഹിതേഷ് കൈക്കൂലി ആവശ്യപ്പെട്ടത്.
ഹോട്ടൽ കെട്ടിടത്തിൻ്റെ ഉടമ മെയ് മാസം അവസാനമാണ് ഫയർ എൻഒസിക്കു വേണ്ടി ഉദ്യോഗസ്ഥനെ സമീപിച്ചത്. എന്നാൽ സർട്ടിഫിക്കറ്റ് ലഭിച്ചില്ല. ഇതേ തുടർന്ന് ജൂൺ അഞ്ചിന് വീണ്ടും എത്തി.
കൈക്കൂലിയായി ആദ്യം ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട ഉദ്യോഗസ്ഥൻ 75000 രൂപയെങ്കിലും വേണമെന്ന് വാശിപിടിച്ചു. പണം ആരുടെയെങ്കിലും കൈവശം കൊടുത്തുവിട്ടാൽ മതിയെന്നും പണം ലഭിച്ചാൽ ഉടൻ തന്നെ സർട്ടിഫിക്കറ്റ് നൽകാമെന്നും ഉദ്യോഗസ്ഥൻ കെട്ടിട ഉടമയോട് പറഞ്ഞാതായാണ് പരാതിയിൽ പറയുന്നത്.
വിവരം വിജിലൻസിനെ അറിയിച്ച പരാതിക്കാരൻ ഇത് സംബന്ധിച്ച തെളിവുകളും കൈമാറി. തുടർന്ന് പരാതി പരിശോധിച്ച വിജിലൻസിന് ആരോപണത്തിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടു.
അഗ്‌നിശമനസേന ഇന്റേണൽ വിജിലൻസ് ആൻഡ് ഇൻ്റലിജൻസിന്റെ ജില്ലാ ചുമതലക്കാരൻ കൂടിയാണ് സസ്പെൻഷനിലായ ഹിതേഷ്. ഇദ്ദേഹത്തെ സർവീസിൽ നിന്ന് മാറ്റിനിർത്തണമെന്ന് വിജിലൻസ് എസ്‌പി ആവശ്യപ്പെട്ടത് പ്രകാരമാണ് നടപടി സ്വീകരിച്ചത്.
കൈക്കൂലി; സിപിഒ പിടിയിൽ
തൃശ്ശൂര്‍: പോലീസുകാരന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി.
2000 രൂപ കൈപ്പറ്റുന്നതിനിടെയാണ് ഒല്ലൂര്‍ സ്‌റ്റേഷനിലെ ഗ്രേഡ് സിപിഒ സജീഷ് പിടിയിലായത്.
തമിഴ്‌നാട് സ്വദേശികളുടെ ഇന്‍ഷുറന്‍സ് ക്ലെയിമുമായി ബന്ധപ്പട്ട പരാതിയില്‍ പരാതിക്കാരന് ആവശ്യമായ രേഖകള്‍ നല്‍കുന്നതിനാണ് പണം ആവശ്യപ്പെട്ടത്.
തമിഴ്‌നാട് സ്വദേശികളുടെ പരിചയക്കാരനായ യേശുദാസ്
എന്ന വ്യക്തിയില്‍ നിന്നാണ് താന്‍ ചെയ്തുതരുന്ന സഹായത്തിന് 2000 രൂപ നല്‍കണമെന്ന് സജീഷ് ആവശ്യപ്പെട്ടത്.
യേശുദാസ് വിജിലന്‍സ് ഓഫീസുമായി ബന്ധപ്പെടുകയും സജീഷിനെ കുടുക്കുന്നതിനായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കിയ പണവുമായി സജീഷിനരികിലെത്തുകയുമായിരുന്നു.
യേശുദാസിന് രേഖകള്‍ നല്‍കി സജീഷ് പണം കൈപ്പറ്റുകയും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഉടനെ തന്നെ സജീഷിനെ പിടികൂടുകയുമായിരുന്നു.
ഒല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നാണ് വിജിലന്‍സ് സംഘം സജീഷിനെ പിടികൂടിയത്.
സജീഷിനെ മെഡിക്കല്‍ പരിശോധനയ്ക്കുശേഷം തുടര്‍നടപടികള്‍ക്കായി വിജിലന്‍സ് ഓഫീസിലിലേക്ക് കൊണ്ടുപോയി
വിജിലൻസിൻ്റെ നോട്ടപ്പുള്ളി, ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ പി കെ പ്രീത പിടിയിലായപ്പോൾ
ആലപ്പുഴ: ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ കേസിൽ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
ഹരിപ്പാട് വില്ലേജ് ഓഫീസർ പി കെ പ്രീതയെ (48)ആണ് വിജിലൻസ് കഴിഞ്ഞ ദിവസം പിടികൂടിയത്. വിജിലൻസിൻറെ കൈക്കൂലിക്കാരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് പി.കെ പ്രീത എന്നാണ് റിപ്പോർട്ട്.
പഴയ സർവേ നമ്പർ നൽകുന്നതിന് ആയിരം രൂപ കൈക്കൂലി ചോദിച്ചതോടെയാണ് പ്രീതക്ക് വേണ്ടി കെണിയൊരുങ്ങിയത്.
സർവേ നമ്പർ ഫോണിലൂടെ പറഞ്ഞുകൊടുക്കുന്നതിനാണ് ഇവർ ആയിരം രൂപ കൈക്കൂലിയായി വാങ്ങിയത്. ഗൂഗിൾപേ വഴിയായിരുന്നു ഇടപാട്.
ജയകൃഷ്ണൻ എന്നയാളുടെ പരാതിയിലാണ് ഇവർ കുരുങ്ങിയത്. കൃഷി ആനുകൂല്യം ലഭിക്കാൻ ആഗ്രി സ്റ്റാക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യാനായാണ് ഇദ്ദേഹം വസ്തുവിന്റെ പഴയ സർവ്വേ നമ്പർ ചോദിച്ചത്.
പ്രീതയെ ഫോണിൽ വിളിച്ചപ്പോൾ വാട്സ് ആപ്പിലൂടെ വസ്തുവിന്റെ വിവരങ്ങൾ നൽകാനാണ് ആദ്യം ആവശ്യപ്പെട്ടത്. തുടർന്ന് പഴയ നമ്പർ അയച്ച് കൊടുത്ത ശേഷം ഗൂഗിൾ പേ നമ്പറിലേക്ക് ആയിരം രൂപ ഇടണമെന്ന് പറഞ്ഞു.
Summary: A fire station officer in Palakkad, Hithesh, has been suspended for allegedly demanding a bribe to renew the Fire NOC. The action was taken following a corruption complaint.