ഡൽഹിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിൻ്റെ എയർ കണ്ടീഷനിങ് സംവിധാനത്തിൽ തീപ്പിടിത്തമുണ്ടായെന്ന സംശയത്തെ തുടര്‍ന്ന് തിരിച്ചിറക്കി.175 യാത്രക്കാരുമായി യാത്ര ആരംഭിച്ച വിമാനമാണ് അടിയന്തിര സാഹചര്യത്തെ തുടർന്ന് തിരിച്ചിറക്കേണ്ടി വന്നത്.
AI807 വിമാനം 5:20 നാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടത്. എന്നാൽ യാത്ര ആരംഭിച്ച് 30 മിനിറ്റിനുള്ളിൽ എയർ കണ്ടീഷനിംഗ് യൂണിറ്റിന് തീപിടിച്ചുവെന്ന് വിമാനത്തിനുള്ളിലെ സുരക്ഷാ ജീവനക്കാർ സൂചന നൽകി. തുടർന്ന് വൈകുന്നേരം 5.52 ന് അടിയന്തിരമായി വിമാനം റീലാൻഡ് ചെയ്യാൻ എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കുകയായിരുന്നു.
അടിയന്തിര ലാൻഡിങിനെ തുടർന്ന് വൈകിട്ട് 6.38 ഓടെ വിമാനം ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കി, മൂന്ന് ഫയർ ടെൻഡറുകളെത്തി തീ അണച്ചു. യാത്രക്കാർക്ക് പരിക്കുകളോ മറ്റ് അത്യാഹിതങ്ങളോ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും ഡൽഹി എയർപോർട്ട് ഉദ്യോഗസ്ഥൻ അറിയിച്ചു. യാത്രക്കാര്‍ക്ക് ബെംഗളൂരുവിലേക്ക് യാത്ര തുടരാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.









