കോഴിക്കോട്: അബദ്ധത്തിൽ ശുചിമുറിയിലെ ക്ലോസറ്റിൽ കാൽ കുടുങ്ങിയ പ്ലസ് വിദ്യാർഥിനിയെ രക്ഷിച്ച് അഗ്നിരക്ഷ സേന. വടകര അഴിയൂരിൽ ഇന്നലെ രാത്രി 11.30നായിരുന്നു സംഭവം.
കാൽ ക്ലോസറ്റിൽ കുടുങ്ങിയതോടെ വിദ്യാർഥിനി ബഹളം വെക്കുകയായിരുന്നു. ഇതോടെ വീട്ടുകാർ ഉണർന്നു. കാൽ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഒരു ഫലമുണ്ടായില്ല. സ്ഥലത്തെത്തിയ അയൽവാസികളും ശ്രമം നടത്തിയെങ്കിലും കാൽ പുറത്തെടുക്കാൻ സാധിച്ചില്ല.
തുടർന്നാണ് അഗ്നിരക്ഷ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. ഇതോടെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ഹൈഡ്രോളിക് സ്‌പ്രെഡർ ഉപയോഗിച്ച് മണിക്കൂറുകൾ നീണ്ട പരിശ്രമത്തോനൊടുവിൽ കുട്ടിയുടെ കാൽ പുറത്തെടുക്കുകയായിരുന്നു.
കുട്ടിയുടെ കാലിൽ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല എന്നത് ആശ്വാസമാണ്. കൂടുതൽ പരിശോധനയ്ക്കായി വിദ്യാർഥിനിയെ മാഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വടകര ഫയർ സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫീസർ വിജിത്ത് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആന്റ് റസ്‌ക്യൂ ഓഫീസർ ദീപക്, ഫയർ ആന്റ് റസ്‌ക്യൂ ഓഫീസർമാരായ ഷിജേഷ്, ബിനീഷ്, റിജീഷ് കുമാർ, ലികേഷ്, അമൽ രാജ്, അഗീഷ്, ജിബിൻ എന്നിവരായിരുന്നു രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.









