ന്യൂഡൽഹി: പാകിസ്ഥാന്റെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ജമ്മു കശ്മിർ സർക്കാർ. 10 ലക്ഷം രൂപയാണ്സഹായധനമായി നൽകുന്നത്.
രണ്ട് പ്രദേശവാസികളും ഒരു സർക്കാർ ഉദ്യോഗസ്ഥനും പാക്കിസ്ഥാന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി ഒമർ അബ്ദുള്ള നേരത്തെതന്നെ സ്ഥിരീകരിച്ചിരുന്നു.
ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത അവലോകന യോഗത്തിന് എത്തിയ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. രജൗരിയിൽ വെച്ചാണ് അഡീഷണൽ ജില്ലാ വികസന കമ്മീഷണർ രാജ് കുമാർ താപ്പയും മറ്റ് രണ്ട് നാട്ടുകാരും കൊല്ലപ്പെട്ടതെന്ന് ഒമർ അബ്ദുള്ള പറഞ്ഞു.
അതേസമയം, ജമ്മു കശ്മീർ അടക്കം അതിർത്തി സംസ്ഥാനങ്ങളിൽ ആക്രമണങ്ങൾ നടക്കുന്നതിനിടെ എട്ട് പാക് നഗരങ്ങളിലേക്ക് ഇന്ത്യ തിരിച്ചടിച്ചു. തലസ്ഥാനമായ ഇസ്ലാമാബാദിനടുത്തുള്ള വ്യോമതാവളത്തിൽ അടക്കം ഇന്ന് പുലർച്ചെ ശക്തമായ സ്ഫോടനങ്ങളുണ്ടായി.
ഇസ്ലാമാബാദിൽ നിന്ന് 10 കിലോമീറ്ററിൽ താഴെ മാത്രം അകലെയുള്ളതും സൈനിക ആസ്ഥാനത്തോട് ചേർന്നുള്ളതുമായ റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളം ഉൾപ്പെടെ മൂന്ന് വ്യോമസേനാ താവളങ്ങളിലാണ് സ്ഫോടനങ്ങൾ നടന്നതെന്ന് പാകിസ്ഥാൻ സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യഘട്ടത്തിൽ കൊല്ലപ്പെട്ട കൂടുതൽ ഭീകരരുടെ വിവരങ്ങൾ കേന്ദ്രം പുറത്തുവിട്ടു.
ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ തുടങ്ങിയ പാക് ഭീകരസംഘടനകളുടെ പ്രധാന ക്യാമ്പുകൾക്ക് നേരേയായിരുന്നു ഇന്ത്യയുടെ സർജിക്കൽ സ്‌ട്രൈക്ക്.
മെയ് ഏഴാം തീയതി പുലർച്ചെയാണ് ഇന്ത്യൻ സേനകൾ സംയുക്തമായി പാകിസ്താനിലെ 9 ഭീകരകേന്ദ്രങ്ങൾക്ക് നേരേ ആക്രമണം നടത്തിയത്. അപ്രതീക്ഷിതമായ ഇന്ത്യയുടെ തിരിച്ചടിയിൽ മസൂദ് അസറിന്റെ ബന്ധുക്കളടക്കമുള്ള 5 കൊടുംഭീകരർ കൊല്ലപ്പെട്ടിരുന്നു.