കണ്ണൂർ: അഞ്ച് പതിറ്റാണ്ടായി പോരാളിയായ കതിവനൂർ വീരന്റെ തെയ്യക്കോലത്തിൽ നിറഞ്ഞാടുന്നു. ഒടുവിൽ പത്മശ്രീ ഇപി നാരായണ പെരുവണ്ണാൻ കോലമഴിച്ചു. ഇരിട്ടി അമേരി പള്ളിയറ കാവിൽ ആയിരുന്നു നാരായണ പെരുവണ്ണാന്റെ അവസാന തെയ്യക്കോലം അരങ്ങേറിയത്.
കളരി ചലനങ്ങൾക്കും മെയ് വഴക്കത്തിനും പേരുകേട്ടതാണ് കതിവന്നൂർ വീരന്റെ തെയ്യക്കോലം. 71 കാരനായ ഇപി നാരായണ പെരുവണ്ണാൻ അവസാന തെയ്യക്കോലത്തിലും നിറഞ്ഞാടി. ബുധനാഴ്ച വൈകുന്നേരം തുടങ്ങി വ്യാഴാഴ്ച പുലർച്ചെ വരെയായിരുന്നു കതിവന്നൂർ വീരനായുള്ള നാരായണ പെരുവണ്ണാന്റെ അവസാന തെയ്യക്കോലം നടന്നത്.
21ാം വയസിൽ കതിവനൂർ വീരന്റെ വേഷം കെട്ടിയാടാൻ ആരംഭിച്ച നാരായണ പെരുവണ്ണാൻ പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനു വഴങ്ങിയാണ് അമേരി പള്ളിയറക്കാവിൽ അവസാനമായി ഒരിക്കൽ കൂടി കതിവനൂർ വീരന്റെ കോലമണിയാൻ തീരുമാനമെടുത്തത്. ‘അടുത്ത തലമുറയിലേക്ക് ഈ മഹത്തായ പാരമ്പര്യം കൈമാറി, വഴി മാറാനുള്ള സമയമായി’- എന്നായിരുന്നു അവസാന തെയ്യത്തിന് മുന്നോടിയായി നാരായണ പെരുവണ്ണാൻ പറഞ്ഞത്.
പതിറ്റാണ്ടുകൾ നീണ്ട തെയ്യാട്ടജീവിതത്തിന് അംഗീകാരമായി രാജ്യം പദ്മശ്രീ നൽകി ആദരിച്ച വ്യക്തി കൂടിയാണ് ഇദ്ദേഹം. മുച്ചിലോട്ട് ഭഗവതി, പുതിയഭഗവതി, നെടുബാലിയൻ ദൈവം, തായ്പരദേവത തുടങ്ങി ഒട്ടേറെ തെയ്യങ്ങൾ കെട്ടിയാടിയ പ്രശസ്തിയും ഇദ്ദേഹത്തിനുണ്ട്. ജയരാജിന്റെ ‘കളിയാട്ടം’ സിനിമയിലും നാരായണ പെരുവണ്ണാൻ ഭാഗമായിട്ടുണ്ട്.