ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ഡല്‍ഹി ക്യാപിറ്റല്‍സ് 67 റണ്‍സിന്റെ തോല്‍വി വഴങ്ങിയിരിക്കുകയാണ്. ഇതിനു പിന്നാലെ അടിയുടെ പൊടിപൂരം കണ്ട ഡല്‍ഹി ക്യാപിറ്റല്‍സ്-സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തില്‍ ഡല്‍ഹിയെ തോല്‍പ്പിച്ചത് റിഷഭ് പന്തിന്‍റെ സ്വാര്‍ത്ഥതയോടെയുള്ള ഇന്നിംഗ്സെന്ന് വിമര്‍ശനം ഉയർന്നിരിക്കുകയാണ്. 9 ഓവര്‍വരെ റണ്‍റേറ്റ് നിലനിര്‍ത്തി മുന്നോട്ട് പോകാന്‍ ഡല്‍ഹിക്കായെങ്കിലും പിന്നീട് വന്ന റിഷഭ് പന്തും ട്രിസ്റ്റന്‍ സ്റ്റബ്‌സും തമ്മിലുള്ള കൂട്ടുകെട്ട് ഡല്‍ഹിയെ തോല്‍വിയിലേക്ക് തള്ളിവിടുകയായിരുന്നു. ഇരുവരും നടത്തിയ മെല്ലപ്പോക്ക് ബാറ്റിങ് ഡല്‍ഹിയുടെ കണക്കുകൂട്ടല്‍ തെറ്റിക്കുകയായിരുന്നു.തകര്‍ത്തടിക്കേണ്ട സമയത്ത് ടെസ്റ്റ് ഇന്നിംഗ്സ് കളിച്ച പന്ത് ആദ്യ 20 പന്തില്‍ അടിച്ചത് 16 റണ്‍സ് മാത്രം. ഡല്‍ഹിയുടെ തോല്‍വിയില്‍ റിഷഭിനെതിരേ വിമര്‍ശനം ശക്തമാകവെ താരം പൂര്‍ണ്ണ ഫിറ്റ്‌നസോടെയാണോ കളിക്കുന്നതെന്ന് സംശയമാണ് ആരാധകർ ഉയർത്തുന്നത്.ഹൈദരാബാദിനെതിരായ പ്രകടനം വിലയിരുത്തുമ്പോള്‍ താരം പൂര്‍ണ്ണ ഫിറ്റ്‌നസോടെയാണോ കളിക്കുന്നതെന്ന സംശയമുണ്ടെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഹൈദരാബാദിനെതിരായ മത്സരത്തില്‍ മൂന്നിലധികം തവണ അദ്ദേഹം മൈതാനത്ത് വീണു. പല ഷോട്ടുകളും കളിക്കാന്‍ റിഷഭിന് സാധിക്കുന്നില്ല. ഷോട്ട് കളിക്കാന്‍ തിരിയുമ്പോള്‍ വേദനിക്കുന്ന മുഖ ഭാവമാണ് റിഷഭ് പന്തിനുള്ളത്. പല ഷോട്ടുകളിലും ടൈമിങ് കണ്ടെത്താന്‍ റിഷഭിന് സാധിക്കുന്നില്ല എന്നാണ് ആരാധകരുടെ കണ്ടെത്തൽ.
