കോഴിക്കോട്: വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പേരാമ്പ്ര മണ്ഡലത്തിൽ രാഷ്ട്രീയ പോര് മുറുകുന്നു.
യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഫാത്തിമ തഹ്‌ലിയക്കെതിരെ മാതൃകാ പെരുമാറ്റച്ചട്ട ലംഘനത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു.
സമുദായത്തിന്റെ പേര് പറഞ്ഞ് വോട്ട് തേടിയെന്ന എൽഡിഎഫിന്റെ ആരോപണത്തിലാണ് നടപടി.
വീടുകൾ കയറിയുള്ള പ്രചാരണത്തിനിടെ സമുദായ വികാരം ഇളക്കിവിട്ടു എന്ന് എൽഡിഎഫ് ആരോപണം
സ്ഥാനാർത്ഥി നേരിട്ട് വീടുകൾ സന്ദർശിക്കുന്നതിനിടെ ഒരു പ്രത്യേക വിഭാഗത്തിന്റെ വോട്ട് സമുദായത്തിന്റെ പേരിൽ ഏകീകരിക്കാൻ ശ്രമിച്ചു എന്നാണ് എൽഡിഎഫ് പരാതിയിൽ പറയുന്നത്.
മൂന്ന് വ്യത്യസ്ത പരാതികളാണ് എൽഡിഎഫ് ഇലക്ഷൻ വിഭാഗത്തിന് കൈമാറിയിട്ടുള്ളത്. മണ്ഡലത്തിലെ മതേതര സ്വഭാവം തകർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നു എന്നാണ് ഇടത് ക്യാമ്പ് ഉയർത്തുന്ന വാദം.
പരാതിയിൽ കഴമ്പില്ലെന്നും തെളിവുകളില്ലാത്ത വെറും ആരോപണമെന്നും യുഡിഎഫ് ക്യാമ്പ്
എൽഡിഎഫ് നൽകിയ പരാതികൾക്കൊപ്പം ആരോപണം തെളിയിക്കുന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങളോ ശബ്ദരേഖയോ മറ്റ് വസ്തുതകളോ സമർപ്പിച്ചിട്ടില്ലെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു.
ഫാത്തിമ തഹ്‌ലിയക്ക് മണ്ഡലത്തിൽ ലഭിക്കുന്ന വലിയ ജനപിന്തുണയിൽ വിറളിപൂണ്ട എൽഡിഎഫ് ഇല്ലാത്ത പരാതികൾ കെട്ടിച്ചമയ്ക്കുകയാണെന്ന് കോൺഗ്രസ്-ലീഗ് നേതാക്കൾ ആരോപിച്ചു.
ടി.പി. രാമകൃഷ്ണന് ലഭിച്ച നോട്ടീസിന് പകരമായി തിരിച്ചടി നൽകാനുള്ള നീക്കമെന്ന് സൂചന
നേരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു.
മുസ്‌ലിം ലീഗ് “നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ (സമുദായത്തിലെ) കുട്ടിക്ക്” എന്ന് പറഞ്ഞ് വോട്ട് പിടിക്കുന്നു എന്ന് എൽഡിഎഫ് പ്രചാരണ വാഹനത്തിലൂടെ അനൗൺസ്‌മെന്റ് നടത്തിയിരുന്നു.
ഇത് വർഗീയ വിദ്വേഷം പടർത്തുന്നതാണെന്ന് കാട്ടി യുഡിഎഫ് നൽകിയ പരാതിയിലാണ് ഡെപ്യൂട്ടി കളക്ടർ ടി.പി. രാമകൃഷ്ണനോട് വിശദീകരണം തേടിയത്.
ഇറാനിൽ നിന്നുള്ള എണ്ണക്കപ്പൽ ഇന്ത്യയിലേക്ക് വരാതെ ചൈനയിലേക്ക് പോയി; ഉപരോധം വില്ലനായെന്ന് റിപ്പോർട്ട്
ഇതിന് ബദലായാണ് ഇപ്പോൾ ഫാത്തിമ തഹ്‌ലിയക്കെതിരെ പരാതിയുമായി എൽഡിഎഫ് രംഗത്തെത്തിയിരിക്കുന്നത്.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനത്തിൽ നടപടികൾ കടുപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ
വിവാദം കൊഴുക്കുന്ന പശ്ചാത്തലത്തിൽ മണ്ഡലത്തിലെ നിരീക്ഷണം ശക്തമാക്കാനാണ് കമ്മീഷന്റെ തീരുമാനം.
ഇരു സ്ഥാനാർത്ഥികൾക്കും നോട്ടീസ് ലഭിച്ചതോടെ വരും ദിവസങ്ങളിൽ പ്രചാരണ പരിപാടികൾ കൂടുതൽ പരിശോധനയ്ക്ക് വിധേയമാകും.
പരാതികളിൽ സ്ഥാനാർത്ഥികൾ നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ കർശന നടപടികളിലേക്ക് നീങ്ങാനാണ് ഉദ്യോഗസ്ഥരുടെ നീക്കം.
English Summary
The Perambra constituency is witnessing a heated political battle as the Election Commission issued a notice to UDF candidate Adv. Fathima Thahliya. This follows three complaints from the LDF alleging she sought votes based on community during house visits. However, the UDF claims these are baseless allegations without evidence. This move follows a previous EC notice to LDF’s T.P. Ramakrishnan for controversial announcements via campaign vehicles. Both major fronts are now under the scanner for potential Model Code of Conduct violations.









