ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ കബറടക്കം ഇന്ന് നടന്നു. പുത്തൻ കുരിശിലെ സഭാ ആസ്ഥാനത്തോട് ചേർന്നുള്ള മാർ അത്തനേഷ്യസ് കത്തീഡ്രലിൽ വൈകിട്ട് നാലുമണിക്ക് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് കബറടക്കം നടന്നത്. മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസിന്റെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
പാത്രിയാർക്കിസ് ബാവയുടെ പ്രതിനിധികളായി അമേരിക്ക, യു.കെ. ആർച്ച് ബിഷപ്പുമാർ ശുശ്രൂഷകളിൽ പങ്കെടുത്തു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി പി. പ്രസാദ്, വി. ഡി. സതീശൻ, കെ.സി. വേണുഗോപാൽ, ജോസ് കെ. മാണി, കെ. സുധാകരൻ, അനൂപ് ജേക്കബ് തുടങ്ങിയവർ ആദരാഞ്ജലി അർപ്പിക്കാൻ സഭാ ആസ്ഥാനത്തെത്തി.
പൊതുദർശനം ആരംഭിച്ചത് മുതൽ ആയിരങ്ങളാണ് അദ്ദേഹത്തെ കാണാൻ കോതമംഗലം ചെറിയ പള്ളിയിലേക്കും പിന്നീട് വലിയ പള്ളിയിലേക്കും പുത്തൻ കുരിശ് പള്ളിയിലേക്കും എത്തിക്കൊണ്ടിരുന്നത്.
പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സഭാവിശ്വാസികളെ ചേർത്ത് പിടിച്ചും അരമനക്കുള്ളിൽ ഒളിക്കാതെ പ്രതിഷേധിച്ചും കലഹിച്ചും സഭാവിശ്വാസികളോടൊപ്പം ചേർന്നുനിന്ന വ്യക്തിത്വമായിരുന്നു ബസേലിയോസ് തോമസ് പ്രഥമൻ ബാവ. ആതുരാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സഭാ വിശ്വാസികൾക്കായി പടുത്തുയർത്തിയ അദ്ദേഹത്തെ ‘മലങ്കര സഭയുടെ യാക്കോബ് ബുർദാന’ എന്നാണ് വിശ്വാസികൾ ഭക്തിയോടെ വിളിക്കുന്നത്. ജീവിതത്തിലൂടെയും ആശയത്തിലൂടേയും പകരംവെക്കാനില്ലാത്ത നേതൃത്വമാണ് അദ്ദേഹത്തിന്റേത്.
English summary : Farewell to the great shepherd ; concluding the graveside services