കൊച്ചി: 8 വര്‍ഷം കഴിഞ്ഞു ഇന്നും ഷാജി വര്‍ഗീസിന്‍റെ കണ്ണുകളിലുണ്ട്, സ്വന്തം ചോരയെ നഷ്ടപ്പെട്ടതിന്‍റെ തീരാവേദന. വളര്‍ത്തി വലുതാക്കിയ മകള്‍ ഒപ്പമില്ലെന്ന യാഥാര്‍ഥ്യം ഇപ്പോഴും എണ്ണയ്ക്കാപ്പിള്ളില്‍ കുടുംബത്തിന് ഉള്‍ക്കൊള്ളാനായിട്ടില്ല.
പിറവം മുളക്കുളം വടക്കേക്കര എണ്ണയ്ക്കാപ്പിള്ളില്‍ ഷാജി വര്‍ഗീസിന്‍റെയും ഷൈലമ്മയുടെയും മകളായ മിഷേല് ഷാജി, കച്ചേരിപ്പടി സെന്‍റ് തെരേസാസ് ഹോസ്റ്റലില്‍ താമസിച്ച് സിഎ പഠനം തുടകുയായിരുന്നു. ഇതിനിടെയാണ് മിഷേൽ ഷാജിയെ കാണാതാവുന്നതും മരിച്ച നിലയിൽ കണ്ടെത്തിയത്.
മിഷേൽ ഷാജിയെ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് 8 വർഷമായിട്ടും നീതി തേടി ഇപ്പോഴും അലയുകയാണ് കുടുംബം. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും എവിടെയും എത്താത്ത കേസ് സിബിഐ അന്വേഷിക്കണമെന്നു കുടുംബം ആവശ്യപ്പെടാൻ തുടങ്ങിയിട്ടു വർഷങ്ങൾ ഏറെയായി.
ക്രൈംബ്രാഞ്ച് അന്തിമ റിപ്പോർട്ട് സമർപ്പിച്ചാൽ മാത്രമെ അതിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ മുന്നോട്ടുള്ള നിയമവഴി തേടാനാകൂ.
പിറവം മുളക്കുളം വടക്കേക്കര പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളില്‍ ഷാജി വര്‍ഗീസിന്റെയും സൈലമ്മയുടെയും മകളായ മിഷേലിനെ 2017 മാര്‍ച്ച് അഞ്ചിനാണ് കൊച്ചിയില്‍ നിന്നും കാണാതായത്.
അന്നു വൈകിട്ട് അഞ്ചിന് കലൂര്‍ സെന്റ് ആന്റണീസ് പള്ളിയിലെത്തി മടങ്ങുന്ന മിഷേലിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിരുന്നു. പിറ്റേന്ന് മൃതദേഹം കൊച്ചി കായലിൽ കണ്ടെത്തുകയായിരുന്നു. മിഷേലിനെ കാണാനില്ലെന്നു മാതാപിതാക്കൾ അന്നുതന്നെ സ്റ്റേഷനിലെത്തി പരാതിപ്പെട്ടിട്ടും അന്വേഷണം തുടങ്ങാനോ പരാതി സ്വീകരിക്കാനോ പൊലീസ് തയാറായിട്ടില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു.
ക്രൈംബ്രാഞ്ച് പിന്നീട് കേസന്വേഷണം ഏറ്റെടുക്കുകയായിരുന്നു. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണവും മിഷേൽ ആത്മഹത്യ ചെയ്തതാണ് എന്ന ദിശയിലേക്ക് നീങ്ങിയതോടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അന്വേഷണപരിധി വിപുലപ്പെടുത്തി അന്വേഷണം പൂർത്തിയാക്കാൻ നിർദേശിച്ച് കോടതി ഈ ആവശ്യം പിന്നീട് തള്ളിയിരുന്നു. അന്വേഷണസംഘം ഡിസംബറിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. പിന്നീട് 2 മാസം കൂടി ഇതിനായി സമയം അനുവദിച്ചു. എന്നാൽ ഫെബ്രുവരി അവസാനം വരെ റിപ്പോർട്ട് ആയിട്ടില്ലെന്ന് മിഷേലിന്റെ പിതാവ് ഷാജി വർഗീസ് പറയുന്നു.
‘‘അന്വേഷണം അനന്തമായി നീളുന്നതല്ലാതെ ഒന്നും സംഭവിക്കുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥർ വന്ന് പഴയ കാര്യങ്ങളൊക്കെ വീണ്ടും ചോദിച്ചറിഞ്ഞു പോകുകയായിരുന്നു. ഉദ്യോഗസ്ഥർ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കില്‍ അതു ചൂണ്ടിക്കാട്ടിയെങ്കിലും കോടതിയിൽ പോയി സിബിഐ അന്വേഷണം ആവശ്യപ്പെടാമായിരുന്നു. എന്നാൽ അവർ ആത്മഹത്യയാണെന്നു പറയുമ്പോൾ അതിന്റെ തെളിവ് ഹാജരാക്കാൻ സാധിക്കുന്നില്ല. അതുകൊണ്ടാണ് റിപ്പോർട്ട് സമർപ്പിക്കൽ വൈകുന്നതെന്ന് ഷാജി വർഗീസ് പറഞ്ഞു.
മിഷേലിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നു മാർച്ച് നാലിന് എറണാകുളം മുളക്കുളം കർമ്മേൽക്കുന്ന് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ചേർന്ന വടക്കൻ മേഖല വൈദിക സമ്മേളനവും ആവശ്യപ്പെട്ടിരുന്നു.
കണ്ടനാട് ഈസ്റ്റ്, കണ്ടനാട് വെസ്റ്റ്, കൊച്ചി, അങ്കമാലി, തൃശൂർ ഭദ്രാസനങ്ങൾ ഉൾപ്പെടുന്ന യോഗമാണു മാർച്ച് 4 ന് ചേർന്നത്. മിഷേൽ മരിച്ചതിന്റെ എട്ടാം വാർഷികത്തിൽ ഇടവക പള്ളിയായ മുളക്കുളത്ത് ഞായറാഴ്ച പ്രാർഥനയും പ്രതിഷേധയോഗവും നടക്കും.