തെങ്ങ് വീണ് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം
തിരുവനന്തപുരം: കുന്നത്തുകാലിൽ തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് വീണ് മരിച്ച രണ്ട് തൊഴിലാളികളുടെ കുടുംബത്തിന് ധനസഹായം നൽകാൻ തീരുമാനം. 2 ലക്ഷം രൂപ വീതം നൽകാനാണ് തീരുമാനം.
തൊഴിലുറപ്പ് നിയമപ്രകാരം മരിച്ചവരുടെ കുടുംബം ധനസഹായത്തിന് അർഹരാണ്. അതിനാൽ നിയമപരമായ അവകാശികൾക്ക് 15 ദിവസത്തിനകം തുക കൈമാറുമെന്നാണ് അറിയിപ്പ്.
കൂടാതെ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സാ ചെലവുകൾ പൂർണ്ണമായും NREGS വഹിക്കും. തൊഴിലുറപ്പ് നിയമമനുസരിച്ച് പരിക്കേറ്റവർക്ക് അവർക്ക് ചെയ്യാൻ സാധിക്കുമായിരുന്ന തൊഴിൽ ദിനങ്ങളുടെ പകുതി കൂലിക്കും അർഹതയുണ്ട്.
ഇന്നലെ കാട്ടാക്കട കുന്നത്തുകാൽ ചാവടിയിൽ ആണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. കാപ്പി കുടിച്ച് വിശ്രമിച്ചിരുന്ന 2 തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളുടെ തലയിലേക്കാണ് തെങ്ങ് കടപുഴകി വീണത്.
ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ചാവടി സ്വദേശികളായ ചന്ദ്രിക, വസന്ദ എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്. കൂടെയുണ്ടായിരുന്ന 5 തൊഴിലാളികൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ കാരക്കോണം മെഡിക്കൽ കോളജിലേക്ക് മാറ്റി.
സ്നേഹലത (54), ഉഷ (59) എന്നിവർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. അപകടം നടക്കുന്ന സമയത്ത് തൊഴിലാളികളിൽ പലരും ചിതറി ഓടിയിരുന്നു. ഇവർക്കും പരുക്കുകൾ പറ്റിയിട്ടുണ്ട്.
ഏകദേശം 48 തൊഴിലാളികൾ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കനാൽ വൃത്തിയാകുന്നതിനായിട്ടാണ് തൊഴിലാളികൾ ഇവിടേക്ക് എത്തിയത്. തെങ്ങിന് ഏറെ കാലപ്പഴക്കം ഉണ്ടായിരുന്നതായാണ് വിവരം. പാറശ്ശാല ഫയർഫോഴ്സും വെള്ളറട പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കാട്ടാനയുടെ ചവിട്ടേറ്റു; യുവാവിന് ഗുരുതര പരിക്ക്
തിരുവനന്തപുരം: സ്കൂട്ടറിൽ പോകുന്നതിനിടെ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ഗുരുതര പരിക്ക്. തിരുവനന്തപുരം പാലോട് ആണ് സംഭവം. പാലോട് ഇടിഞ്ഞാർ സ്വദേശി ജിതേന്ദ്രൻ (48)-നാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ 6.45ഓടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് സ്കൂട്ടറിൽ വരുന്നതിനിടെ മുല്ലച്ചൽ പിപ്പാവാലിയ്ക്ക് സമീപത്തുവെച്ചാണ് സംഭവം.
റോഡ് മുറിച്ച് കടക്കുന്നതിനിടെ കാട്ടാന സ്കൂട്ടര്‍ മറിച്ചിടുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന ജിതേന്ദ്രനെ കാട്ടാന ചവിട്ടി പരിക്കേൽപിച്ചു.
ആക്രമണത്തിൽ ജിതേന്ദ്രന്‍റെ വാരിയെല്ലിന് പൊട്ടൽ സംഭവിച്ചു. ആക്രമണം നടന്ന ഉടൻ തന്നെ ജിതേന്ദ്രനെ പാലോട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഇവിടെ വെച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാറ്റി.
ഈ മേഖലയിൽ ഒറ്റയാൻ കാട്ടാനയുണ്ട്. ഇടയ്ക്ക് ജനവാസ മേഖലയിൽ ഇറങ്ങാറുണ്ടെന്നു നാട്ടുകാര്‍ പറയുന്നു.
Summary: Thiruvananthapuram Kunnathukal incident: Families of two workers who died after a coconut tree fell on them during MGNREGA work will receive financial aid. The government has decided to provide ₹2 lakh each to the families.









