പത്തനംതിട്ട: ഏഴംകുളം ക്ഷേത്രത്തില്‍ ഗരുഡൻ തൂക്കം വഴിപാടിനിടെ കുഞ്ഞ് താഴെ വീണ് പരിക്കേറ്റ സംഭവത്തില്‍ അടൂർ പൊലീസ് സ്വമേധയാ കേസെടുത്തു. തൂക്കവില്ലിലെ തൂക്കക്കാരന്‍ അടൂര്‍ സ്വദേശി സിനുവിനെ പ്രതി ചേര്‍ത്താണ് കേസെടുത്തത്. സിനുവിന്റെ അശ്രദ്ധകൊണ്ടാണ് കുഞ്ഞ് വീണ് പരിക്കേറ്റതെന്നാണ് എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ശനിയാഴ്ച്ച രാത്രിയായിരുന്നു സംഭവം നടന്നത്. മാതാപിതാക്കള്‍ വഴിപാടായാണ് തൂക്കം നടത്തിയത്. എട്ടുമാസം പ്രായമുള്ള കുഞ്ഞാണ് തൂക്കുകാരന്റെ കൈയിൽ നിന്നും വീണത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
624 തൂക്കങ്ങളാണ് ഇത്തവണ പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തിൽ നടന്നത്. ഇതിൽ, 124 കുട്ടികളാണുള്ളത്. ആറ് മാസം പ്രായമുളള കുട്ടികളുൾപ്പെടെ ഈ ആചാരത്തിന്റെ ഭാഗമാകാറുണ്ട്. ഇഷ്ട സന്താനലബ്ധിക്കും ആഗ്രഹപൂർത്തീകരണത്തിനുമായാണ് തൂക്ക വഴിപാട് നടത്തുന്നതെന്ന് പറയുന്നു. എന്നാൽ വേണ്ടത്ര സുരക്ഷ സംവിധാനങ്ങൾ ഒരുക്കാതെയാണീ ആചാരം നടത്തുന്നതെന്ന വിമർശനം രൂക്ഷമാണ്.
Read Also: മുഖ്യമന്ത്രിയുടെ കാറും എഐ ക്യാമറയിൽ കുടുങ്ങി ; 500 രൂപ പിഴയിട്ട് മോട്ടോർവാഹനവകുപ്പ്