കൊച്ചി: എട്ടുവർഷത്തിനിടെ എറണാകുളം ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ നിന്ന് കൊഴിഞ്ഞുപോയത് നാലായിരത്തിലേറെ വിദ്യാർഥികൾ. ജില്ലയിലെ വിവിധ വിദ്യാഭ്യാസ ഉപജില്ലകളിലെ സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നായി 4088 വിദ്യാർഥികൾ കൊഴിഞ്ഞുപോയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. 2011 മുതൽ 2016 വരെയുളള അഞ്ച് വർഷത്തിൽ ജില്ലയിലെ വിദ്യാലയങ്ങളിൽ നിന്ന് കൊഴിഞ്ഞു പോയത് 5351 പേരാണെന്നും റിപ്പോർട്ടിലുണ്ട്. ഇങ്ങനെ നോക്കിയാൽ കൊഴിഞ്ഞുപോക്കിൻറെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഇക്കാലയളവിൽ ജില്ലയിൽ മൂന്ന് വിദ്യാലയങ്ങളും അടച്ചു പൂട്ടിയിട്ടുണ്ട്.
ജില്ലയിൽ കൂടുതൽ വിദ്യാർഥികൾ കൊഴിഞ്ഞുപോയത് 2022-’23ലാണ്. 763 വിദ്യാർഥികളാണ് ആ വർഷം പഠനം പൂർത്തിയാക്കാതെ പോയത്. കഴിഞ്ഞ വർഷം 634 വിദ്യാർഥികൾ കൊഴിഞ്ഞുപോയി. ഇത് സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അന്തർ സംസ്ഥാനക്കാരുടെ കുട്ടികൾ കൂടുതലായി പഠിക്കുന്നത് ജില്ലയിലായതിനാൽ മാതാപിതാക്കളോടൊപ്പം അവർ നാട്ടിലേക്ക് മടങ്ങുന്നതാണ് എണ്ണം കൂടാൻ കാരണം. കോവിഡ് കാലമായ 2020-’21ലാണ് എണ്ണത്തിൽ കുറവുണ്ടായത്. 117 വിദ്യാർഥികൾ മാത്രമാണ് ആ വർഷം കൊഴിഞ്ഞതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2021-’22ൽ 279 വിദ്യാർഥികളും കൊഴിഞ്ഞുപോയിട്ടുണ്ട്.
ഇത്തരത്തിൽ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കിന് സർക്കാർ കണ്ടെത്തിയ കാരണങ്ങൾ നിരവധിയാണ്. വിദ്യാർഥികളുടെ പഠനത്തോടുളള വിമുഖത, രക്ഷിതാക്കളുടെ താത്പര്യമില്ലായ്മ, കുടുംബത്തിലെ അസ്വസ്ഥതകൾ, സ്ഥിരമായ അസുഖം, തുടർച്ചയായ വാസസ്ഥലം മാറൽ, ശാരീരിക പരിമിതിയുളള കുട്ടികൾക്ക് മറ്റു കുട്ടികളിൽ നിന്നുളള പരിഹാസം, സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തുടങ്ങിയവയാണ് സർക്കാർ കണ്ടെത്തിയ പ്രധാന പ്രശ്നങ്ങൾ.
ഇതോടൊപ്പം പട്ടിക വർഗ മേഖലകളിലെ ലഹരി ഉപയോഗം, അമിത മദ്യപാനം, സ്കൂളുകളിലേക്കുളള ദൂരം, യാത്രാസൗകര്യങ്ങളുടെ അഭാവം എന്നിവയും പ്രശ്ന കാരണമായി സർക്കാർ വിലയിരുത്തിയിട്ടുണ്ട്. കൂടാതെ ശാസ്ത്രം, ഗണിതം, ഇംഗ്ലീഷ് വിഷയങ്ങളോടുളള താത്പര്യക്കുറവും ഒരു വിഭാഗം വിദ്യാർഥികളെ കൊഴിഞ്ഞു പോക്കിന് പ്രേരിപ്പിക്കുന്നതായി കണ്ടെത്തി.
പൊതുവിദ്യാലയങ്ങളിൽ നിന്ന് വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ വിവിധ പദ്ധതികളാണ് നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്നത്. സ്കൂളുകളിൽ വാഹന സൗകര്യം, കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണ പരിപാടികൾ, സൗജന്യ പാഠപുസ്തക-യൂനിഫോം-ഭക്ഷണ വിതരണം, കലാകായിക പാഠ്യേതര പ്രവൃത്തികൾ, പട്ടികജാതി-വർഗ വിദ്യാർഥികൾക്കായി പ്രത്യേക പദ്ധതികളും സർക്കാർ നടപ്പാക്കിയിട്ടുണ്ട്.
ക്ലാസിൽ എത്താത്ത കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച് പി.ടി.എയും അധ്യാപകരും ചേർന്ന് ഇടപെടലുകളും കാര്യക്ഷമമാക്കിയിട്ടുണ്ട്. ശാരീരിക പരിമിതികളുളള വിദ്യാർഥികൾക്കായി സ്കൂളുകളിൽ ഭിന്നശേഷി സൗഹൃദ പദ്ധതികൾ, മതിയായ എണ്ണം വിദ്യാർഥികളില്ലാത്ത സ്കൂളുകൾ കേന്ദ്രീകരിച്ച് മികവ് ഉയർത്തുന്നതിന് വിവിധ ഇടപെടലുകളും സർക്കാർ ഇപ്പോൾ നടത്തി വരുന്നുണ്ട്. ഇതിൻറെ ഫലമായി കൊഴിഞ്ഞുപോക്ക് ക്രമാതീതമായി കുറഞ്ഞെന്നാണ് വകുപ്പിൻറെ വിലയിരുത്തൽ.