ഇടുക്കി: നാട് വൃത്തിയാക്കുന്നതിനൊപ്പം ശേഖരിക്കുന്ന മാലിന്യത്തിൽ നിന്ന് നല്ല വരുമാനം കൂടി കണ്ടെത്തുകയാണ് ഇരട്ടയാർ പഞ്ചായത്ത്. കഴിഞ്ഞ നാല് വർഷം കൊണ്ട് മാലിന്യത്തിൽ നിന്ന് ഏകദേശം 20 ലക്ഷം രൂപയാണ് പഞ്ചായത്ത് സമാഹരിച്ചത്. ഈ തുകയാകട്ടെ പഞ്ചായത്തിലെ ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും കൂടുതൽ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കുന്നു. പ്ലാസ്റ്റിക്ക് തുടങ്ങിയ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് വിറ്റഴിച്ചാണ് തുക കണ്ടെത്തുന്നത്. കൂടാതെ ജൈവ മാലിന്യത്തിൽ നിന്ന് വളം ഉത്പാദിപ്പിക്കുന്ന യൂണിറ്റും പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
പഞ്ചായത്തിലെ വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം തരംതിരിച്ച് സൂക്ഷിക്കുന്നതിന് മെറ്റീരിയൽ സെഗ്രിഗേഷൻ ഫെസിലിറ്റി സംവിധാനവും കളക്ഷൻ കൗണ്ടറുകളും സജ്ജമാക്കി പഞ്ചായത്തിലെ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സെന്റർ നവീകരിച്ചു. 13 ലക്ഷം രൂപയാണ് നവീകരണ പ്രവർത്തനങ്ങൾക്കായി ചെലവായത്. പ്ലാസ്റ്റിക് മാലിന്യം കെട്ടുകളാക്കി സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രണ്ട് ബെയ്ലിംഗ് മെഷീനുകൾ, ശേഖരിക്കുന്ന കുപ്പികളിലെയും പ്ലാസ്റ്റിക് മാലിന്യത്തിലെ പൊടിയും ചെളിയും നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന ഡസ്റ്റ് റിമൂവിംഗ് മെഷീൻ എന്നിവയും മെറ്റിരിയൽ റിക്കവറി ഫെസിലിറ്റി സെന്ററിൽ നേരത്തെ സജ്ജീകരിച്ചിട്ടുണ്ട്.
മാലിന്യ സംസ്‌കരണത്തിന് 26 അംഗ ഹരിത കർമ്മ സേനാംഗങ്ങളാണ് കർമ്മനിരതരായി പഞ്ചായത്തിൽ പ്രവർത്തിക്കുന്നത്. 14 വാർഡുകളിലെ വീടുകളിൽ നിന്ന് ശേഖരിച്ച മാലിന്യം ഇരട്ടയാർ ബസ് സ്റ്റാൻഡ് പരിസരത്തെ മെറ്റിരിയൽസ് റിക്കവറി ഫെസിലിറ്റി സെന്ററിലെത്തിച്ച് തരം തിരിച്ച് ഡസ്റ്റർ റിമൂവിംഗ് മെഷിന്റെയും, ബെയ്‌ലിംഗ് മെഷീന്റെയും സഹായത്തോടെ കെട്ടുകളാക്കിയാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. കഴിഞ്ഞ നാല് വർഷം കൊണ്ട് ശേഖരിച്ച മാലിന്യത്തിൽ നിന്ന് ഏകദേശം 20 ലക്ഷം രൂപ ഗ്രാമപഞ്ചായത്തിന് നേടാൻ സാധിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽ കുമാർ പറഞ്ഞു. ഇത് ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും കൂടുതൽ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്കുമായിട്ടാണ് വിനിയോഗിക്കുന്നത്. 14 വാർഡുകളിൽ നിന്നായി രണ്ട് ബോട്ടിൽ ബൂത്ത് വീതം 28 ബോട്ടിൽ ബൂത്തുകളാണ് പഞ്ചായത്തിൽ സ്ഥാപിച്ചിട്ടുള്ളത്.
ജൈവ മാലിന്യത്തിൽ നിന്ന് വളം ഉത്പാദിപ്പിക്കുന്നതിനായി തുമ്പൂർമുഴി മോഡൽ കമ്പോസ്റ്റ് യൂണിറ്റ്, വിൻഡ്രോ കമ്പോസ്റ്റ് യൂണിറ്റ് എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. ഇരട്ടയാർ ടൗണിലെ വ്യാപാര സ്ഥാപനങ്ങളും വീടുകളും കേന്ദ്രികരിച്ചാണ് നിലവിൽ ജൈവമാലിന്യം ശേഖരിക്കുന്നത്. പ്രതിമാസം ഏകദേശം 4000 കിലോ വളം ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് ആവശ്യക്കാർക്ക് പഞ്ചായത്തിൽ നിന്ന് വാങ്ങാൻ സാധിക്കും. കൂടാതെ വീടുകളിലെ ജൈവ മാലിന്യ സംസ്‌കരണത്തിന് ബൊക്കാഷി ബക്കറ്റ്, പിറ്റ് കമ്പോസ്റ്റ്, പൈപ്പ് കമ്പോസ്റ്റ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
മാലിന്യ സംസ്‌കരണത്തിലും ഹരിത കർമ്മ സേനയുടെ പ്രവർത്തനത്തിലും മികച്ച മാതൃകയായ ഇരട്ടയാർ പഞ്ചായത്തിന് സ്വരാജ് ട്രോഫിയും, സംസ്ഥാന-ജില്ലാ – ബ്ലോക്ക് തലത്തിലും പുരസ്‌കാരങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. രാജ്യത്തെ എക്കണോമിക് സർവേ റിപ്പോർട്ടിലും മാലിന്യ സംസ്‌കരണത്തിൽ മികച്ച പഞ്ചായത്തിനുള്ള പരാമർശം നേടിയിരുന്നു. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദനം തുടങ്ങി വരുമാനം കണ്ടെത്താനും കഴിയുന്ന പ്രവർത്തനങ്ങളും പഞ്ചായത്തിൽ നടക്കുന്നുണ്ട്.