തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരത്തിന് പിന്നിൽ തീവ്രവാദ ശക്തികളാണെന്ന് മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജൻ. ആശ വർക്കർമാരുടെ താൽപര്യം സംരക്ഷിക്കാൻ ശ്രമിച്ച സർക്കാരാണ് കേരളത്തിലേതെന്നും സംസ്ഥാനത്ത് ആശാവർക്കർമാർ സമരം നടത്തേണ്ട സാഹചര്യമില്ലെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.
അനാവശ്യ സമരം സൃഷ്ടിച്ച് കേരളത്തിലെ സമാധാന അന്തരീക്ഷത്തെ തകർക്കാനുള്ള ചില ശക്തികളുടെ ശ്രമമാണിത്. സമരത്തിന് പിന്നിൽ ഗൂഢ വർഗീയ തീവ്രവാദ ശക്തികളാണ്. ശരിയായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ഇത് പറയുന്നതെന്നും സമരത്തിൽ പങ്കെടുക്കുന്നവരിൽ പലരും ആശാവർക്കർമാർ അല്ലെന്നും ജയരാജൻ ആരോപിച്ചു.
ആശാവർക്കർമാർ ഉന്നയിക്കുന്ന വിഷയത്തെക്കുറിച്ച് ചർച്ച ചെയ്ത് ധാരണ ഉണ്ടാക്കിയ ശേഷം പെട്ടെന്നൊരു ദിവസം സെക്രട്ടറിയേറ്റിനു മുന്നിൽ സമരം തുടങ്ങുന്ന അവസ്ഥയാണ് ഉണ്ടായത്. ആശവർക്കർമാരുടെ താൽപര്യം സംരക്ഷിക്കാൻ ഏറ്റവും നന്നായി പ്രവർത്തിക്കുന്ന സർക്കാർ ആണ് കേരളത്തിലേത്.
ചില ബാഹ്യ ശക്തികളുടെ വലതുപക്ഷ സംഘടനകളുടെ വർഗീയ സംഘടനകളുടെ തീവ്രവാദി ഗ്രൂപ്പുകളുടെ വലയത്തിൽ അകപ്പെട്ടിട്ടുണ്ട്സഹോദരിമാരെ തെറ്റിദ്ധരിപ്പിച്ചാണ് സമരം നടത്തിച്ചത്. സമരത്തിന് വേണ്ടിയിട്ടാണോ ഈ സമരം. കോൺഗ്രസിന്റെ ദയനീയമായ തകർച്ചയുടെ ഭാഗമായിട്ടാണ് ഇപ്പോൾ അവർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോൺഗ്രസിന്റെ സംഘടനകൾ സമരത്തിൽ ഭാഗമാകുന്നില്ലെന്നും ജയരാജൻ പറഞ്ഞു.