എൻറെ ജീവിതം എല്ലാവർക്കും അറിയുന്നതാണ്, ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യതയില്ല…‘സ്പിരിറ്റ് കച്ചവടക്കാരൻ’ ആരോപണം തള്ളി ഇ.എൻ. സുരേഷ് ബാബു
പാലക്കാട് സിപിഎം വിമതരുടെ കൺവെൻഷനിൽ ഉയർന്ന ‘സ്പിരിറ്റ് കച്ചവടക്കാരൻ’ എന്ന ആരോപണത്തെ ശക്തമായി തള്ളി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. ആരോപണം ഉന്നയിച്ച പി.കെ. ശശിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
പാർട്ടി നേതൃത്വത്തിന്റെ തീരുമാനം പ്രകാരമായിരിക്കും നടപടിയെന്നും, സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്ത ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ എന്നും സുരേഷ് ബാബു മാധ്യമങ്ങളോട് വ്യക്തമാക്കി.
പി.കെ. ശശിയുടെ ആരോപണം തന്റെ പൊതുജീവിതത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
“എന്റെ ജീവിതം എല്ലാവർക്കും അറിയുന്നതാണ്. എല്ലാ ആരോപണങ്ങൾക്കും മറുപടി പറയേണ്ട ബാധ്യത ജില്ലാ സെക്രട്ടറി എന്ന നിലയിൽ എനിക്കില്ല. ആരോപണം ഉന്നയിച്ചവർക്ക് തെളിവുണ്ടെങ്കിൽ അത് പുറത്തുവിടട്ടെ,” എന്നാണ് സുരേഷ് ബാബുവിന്റെ പ്രതികരണം.
പി.കെ. ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി വൈകിയതല്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി സ്വീകരിക്കുന്ന ഏറ്റവും അവസാന നടപടികളിലൊന്നാണ് പുറത്താക്കൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“സ്പിരിറ്റ് എന്ന വാക്ക് ഉപയോഗിച്ച് എത്ര ആക്രമിച്ചാലും അതുകൊണ്ട് എനിക്ക് ഒന്നും സംഭവിക്കില്ല. ശശിയുടെ ആരോപണങ്ങൾക്ക് ജനങ്ങൾ തന്നെ മറുപടി നൽകും,” എന്നും സുരേഷ് ബാബു പറഞ്ഞു.
പാർട്ടിയിൽ വ്യക്തികളല്ല പ്രധാനമെന്നും, തെറ്റുകൾ തിരുത്താൻ പാർട്ടി തല നടപടികളാണ് സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. “പോലീസ് സ്റ്റേഷനിൽ പോയി കേസ് കൊടുക്കുക എന്ന രീതിയല്ല പാർട്ടിയുടെത്. ഒരാൾ സ്വയം നശിക്കാനുള്ള നിലപാടിൽ പോകുകയാണെങ്കിൽ അതിൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല,” എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പി.കെ. കുഞ്ഞാലിക്കുട്ടി, അടൂർ പ്രകാശ്, വി.ഡി. സതീശൻ തുടങ്ങിയ നേതാക്കൾ പി.കെ. ശശിയുടെ ആരോപണങ്ങളുടെ ഗൗരവം വിലയിരുത്തട്ടെയെന്നും സുരേഷ് ബാബു പ്രതികരിച്ചു.
ശശിയുടെ ആരോപണം
പാലക്കാട് നടന്ന വിമതരുടെ കൺവെൻഷനിൽ സംസാരിക്കുമ്പോഴായിരുന്നു ഇ.എൻ. സുരേഷ് ബാബുവിനെതിരെ പി.കെ. ശശി രൂക്ഷ വിമർശനം ഉന്നയിച്ചത്.
“നിരവധി പ്രമുഖർ ഇരുന്ന കസേരയിലാണ് ഒരു സ്പിരിറ്റ് കച്ചവടക്കാരൻ ഇരിക്കുന്നത്” എന്നാണ് ശശിയുടെ ആരോപണം.
പാർട്ടിയിലെ നിരവധി സഖാക്കളെ വേട്ടയാടിയതായും, വിവിധ ഏരിയ കമ്മിറ്റികളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതായും അദ്ദേഹം ആരോപിച്ചു.
സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ പാർട്ടിക്ക് രക്ഷയില്ലെന്നും, അദ്ദേഹത്തിനെതിരെ ഉള്ളവരെ ഉൾക്കൊള്ളാൻ കോട്ടമൈതാനം പോലും മതിയാകില്ല എന്നും ശശി വിമർശിച്ചു.
ENGLISH SUMMARY:
CPI(M) Palakkad district secretary E.N. Suresh Babu has rejected allegations made by expelled leader P.K. Sasi that he is involved in spirit trading. Suresh Babu said the accusations would not affect his public life and warned of legal action against Sasi. The matter will be discussed in the CPM district committee before further steps are taken. The controversy erupted after Sasi made strong allegations against the party leadership during a convention of CPM rebels in Palakkad.









