കൊച്ചി: മോഹൻലാൽ, പൃഥ്വിരാജ്, മുരളീ ഗോപി, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാൽ തുടങ്ങിയ മലയാള സിനിമയിലെ തലപൊക്കമുള്ളവർ, ഒറ്റദിവസം കൊണ്ട് ആർഎസ്എസിന്റെ ശത്രുപക്ഷത്ത് എത്തിയിരിക്കുകയാണ്. എംപുരാൻ സിനിമയിൽ ഗോധ്രാകലാപവും തുടർന്നുള്ള സംഭവങ്ങളും സംഘപരിവാർ സംഘടനകളെ പ്രതിക്കൂട്ടിലാക്കി അവതരിപ്പിച്ചതോടെ ഉറഞ്ഞു തുള്ളുകയാണ് ആർഎസ്എസ് പ്രവർത്തകർ. ആർ.എസ്.എസിന്റെ ഔദ്യോഗിക മുഖപത്രം ഔർഗനൈസറിൽ ചിത്രം ഹിന്ദു വിരുദ്ധവും രാജ്യ വിരുദ്ധവുമാണെന്ന് ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മോഹൻലാലിനെ പോലെ മുതിർന്ന താരം, അതിലുപരി നിക്ഷ്പക്ഷനായി കണക്കാക്കപെടുന്ന ഒരു നടൻ, ഇത്തരം രാഷ്ട്രീയ അജണ്ടയുടെ ഭാഗമായുള്ള ചിത്രത്തിൽ അഭിനയിച്ചത് വഞ്ചനയാണെന്നാണ് ആർഎസ്എസ് ഉയർത്തുന്ന വിമർശനം. മതത്തിന്റെ പേരിൽ വിഭജനവും വൈരാഗ്യവും വളർത്തുന്നതാണ് ഈ സിനിമ.
ഇതിന്റെ സ്‌ക്രിപ്റ്റ് വായിച്ചിട്ടും ഇത് മോഹൻലാലിന് മനസിലായില്ല എന്നകാര്യം വിശ്വസിക്കാൻ ആകുന്നില്ലെന്ന വിമർശനവും ഉയർത്തുന്നുണ്ട്. പൊതുസമൂഹത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരാൾ ഇത്തരം നിലപാട് സ്വീകരിക്കുന്നത് ശരിയല്ല. രാഷ്ട്രീയ സംഘടനകൾക്ക് അതീതനായി പ്രവർത്തിക്കുമെന്ന് കരിതിയ ഒരാൾ ഈ രീതിയിൽ പെരുമാറുന്നത് ആരാധകരോടുളള ചതിയാണെന്നും ആർ.എസ്.എസിന്റെ ഭാഗത്തുനിന്നും വിമർശനം ഉയരുന്നുണ്ട്.
ഏറ്റവും കൂടുതൽ വിമർശനം ഉയരുന്നത് സിനിമയുടെ സംവിധായകനായ പൃഥ്വിരാജിന് എതിരെയാണ്. ഹിന്ദു വിരുദ്ധവും രാജ്യ വിരുദ്ധവുമായ സിനിമ സംവിധായകൻ്റെ രാഷ്ട്രീയ അജണ്ട വ്യക്തമാക്കുന്നതാണെന്നാണ് വിമർശനം. ഹിന്ദുക്കളെ നരഭോജികളായി ചിത്രീകരിച്ച് അപമാനിക്കുകയാണ് സിനിമയിലൂടെ ചെയ്തത്.
ഇത് ദേശീയ ഐക്യത്തിൽ പോലും ദൂര വ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും നേരത്തെ ചരിത്രത്തെ വളച്ചൊടിക്കാൻ വാരിയം കുന്നനെ നായകനാക്കാൻ പ്രഥ്വിരാജ് ശ്രമം നടത്തിയിരുന്നു എന്നും ഇവർ പറയുന്നു.
ലക്ഷദ്വീപ് വിഷയത്തിലും സിഎഎ വിഷയത്തിലും പ്രഥ്വിരാജിൻ്റെ നിലപാട് എല്ലാവരും കണ്ടതാണ്. ഈ രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഹിന്ദുക്കളെ പൈശാചിക വത്കരിക്കുന്നത്. ഇത്തരത്തിൽ മുസ്ലിം വിഭാഗത്തെ തീവ്രവാദികളാക്കി സിനിമ ചെയ്യാൻ പ്രഥ്വിരാജിന് ധൈര്യമുണ്ടോ എന്നും മുഖപത്രമായ ഓർഗനൈസർ വെല്ലുവിളിക്കുന്നുണ്ട്.
എന്നാൽ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ മുരളി ഗോപിക്കെതിരായ വിമർശനം നാമമാത്രമാണ്. അത്ഭുത ചിന്തകളിൽ നിന്ന് അസത്യമായ സംഭവങ്ങൾ എഴുതി നാടിന്റെ സൗഹാർദം തകർക്കുക എന്നത് കുറ്റകൃത്യമാണെന്ന് മാത്രമായി മുരളിക്കെതിരെയുള്ള വിമർശനം ഒതുങ്ങുന്നു. എന്നാൽ നിലവിൽ നിർമ്മാതാവായ ആന്റണി പെരുമ്പാവൂരിനെതിരെ വലിയ വിമർശനം ഉയരുന്നില്ല.
ഈ വിവാദത്തിൽ അറിയാതെ വന്നുപെട്ടയാളാണ് ഗോകുലം ഗോപാലാൻ. അവസാനഘട്ടത്തിൽ സിനിമയുടെ ഭാഗമായ ഗോപാലന് ചിത്രത്തിലെ തിരക്കഥ സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നെന്ന് ആവർത്തിച്ച് അടുപ്പക്കാരോട് അദ്ദേഹം പറയുന്നുമുണ്ട്. എന്നാൽ നിലവിലെ സംഭവങ്ങളുടെ പാപഭാരത്തിൽ നിന്നും അത്രപെട്ടന്ന് ഗോകുലം ഗോപാലനും രക്ഷപ്പെടാൻ കഴിയില്ല.
സിനിമ റിലീസാകുന്നതിന് മുമ്പ് പ്രൊമോഷനെന്നും പറഞ്ഞ് നാടുമുഴുവൻ നടന്ന് അണിയറപ്രവർത്തകർ പത്രസമ്മേളനം നടത്തിയിരുന്നു. റിലീസ് ദിവസത്തെ രാവിലെ ആറു മണിയിലെ ഷോയിൽ കറുപ്പണിഞ്ഞ് മോഹൻലാലും പ്രഥ്വിരാജും അടക്കം വലിയ ഷോയും നടത്തിയിരുന്നു. എന്നാൽ വിവാദങ്ങളും വിമർശനങ്ങളും ശക്തമായതോടെ ഇവരെല്ലാം നിലവിൽ മൗനത്തിലാണ്. പൊതുവേദിയിലൊന്നും ഇവരെ കാണാൻ പോലും ഇല്ലാത്ത അവസ്ഥയാണ്.