വായ്പാ തിരിച്ചടവ് മുടങ്ങിയതിന് ഗൃഹനാഥനെ വീട്ടിൽകയറി ആക്രമിച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർ. കോട്ടയം പനമ്പലം സ്വദേശി സുരേഷിനാണ് സ്ഥാപനത്തിലെ ജീവനക്കാരുടെ മർദ്ദനമേറ്റത്. മര്‍ദനത്തിൽ സുരേഷിന്‍റെ ചെവിക്ക് പരിക്കേറ്റു.
വീട്ടിൽ അതിക്രമിച്ച് കയറുകയും സുരേഷുമായി വാക്ക് തർക്കത്തിലേർപ്പെട്ടശേഷം മർദ്ദിക്കുകയുമായിരുന്നു എന്നാണ് ആരോപണം.വീട്ടിലെ സാധനങ്ങള്‍ തകര്‍ക്കുകയും ചെയ്തു.
പതിനായിരം രൂപയാണ് സുരേഷ് തിരിച്ചടയ്ക്കാനുള്ളത്. ഒരു തവണ അടവ് മുടങ്ങിയതിന് ആണ് ജീവനക്കാർ തന്നെ ആക്രമിച്ചതെന്ന് സുരേഷ് പറഞ്ഞു. പണമിടപാടുകാർ സുരേഷിനെ അസഭ്യം പറയുകയും, വായ്പ വേഗം അടച്ചില്ലെങ്കിൽ വീണ്ടും വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തന്ന് സുരേഷ് പറഞ്ഞു.
സംഭവത്തിൽ പരാതി നൽകുമെന്നു സുരേഷ് പറഞ്ഞു. ഹൃദയ സംബന്ധമായ ചികിത്സയെ തുടര്‍ന്നാണ് പണം അടയ്ക്കാൻ വൈകിയതെന്നാണ് സുരേഷ് പറയുന്നത്.
ഭാര്യയുടെ വീടിനു സമീപത്തെത്തി അസഭ്യം പറഞ്ഞത് വിലക്കിയ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു
പൂന്തുറയിൽ ഭാര്യയുടെ വീടിനു സമീപത്തെത്തി അസഭ്യം പറഞ്ഞത് വിലക്കിയതിന്റെ വിരോധത്തിൽ ഭർത്താവിനെ യുവാവ് വെട്ടിപ്പരുക്കേൽപ്പിച്ചു. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ പുല്ലുവിളാകം സ്വദേശിയും മുട്ടത്തറ മോക്ഷ കവാടത്തിനുസമീപം താമസിക്കുന്നതുമായ ഷിബുവിനെ(44) ആണ് പൂന്തുറ പോലീസ് അറസ്റ്റുചെയ്തത്.
മുട്ടത്തറ പുതുവൽ പുത്തൻ വീട്ടിൽ രഞ്ചിത്തിനെ(37) ആണ് ഇയാൾ വെട്ടിപ്പരുക്കേൽപ്പിച്ചത്. വെട്ടുകത്തിയുപയോഗിച്ച് കഴുത്തിനുനേരെ വെട്ടിയത് തടയുമ്പോഴാണ് കൈകളിൽ വെട്ടേറ്റത്. ഗുരുതര പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്.
ശനിയാഴ്ച വൈകിട്ട് 5.30 – ഓടെ മുട്ടത്തറ ആൽത്തറ യക്ഷിയമ്മൻ ക്ഷേത്രത്തിന് സമീപത്തായിരുന്നു അക്രമം. വെട്ടുകത്തിയുമായി ബൈക്കിലെത്തിയ ഷിബു റോഡിലെ കടയരുകത്ത് ചായക്കുടിക്കുകയായിരുന്ന രഞ്ചിത്തിനെ തടഞ്ഞുനിർത്തിയായിരുന്നു വെട്ടിയതെന്ന് പൂന്തുറ പോലീസ് പറഞ്ഞു എസ്.ഐ. വി. സുനിലിന്റെ നേത്യത്വത്തിലുളള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.