ന്യൂഡൽഹി: രാജ്യസഭയിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 27 നു നടക്കും. 15 സംസ്ഥാനങ്ങളിൽ ഒഴിവുവന്ന 56 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 ആയിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഉത്തർപ്രദേശ് (10), മഹാരാഷ്ട്ര (6), ബിഹാർ (6), പശ്ചിമ ബംഗാൾ (5), മധ്യപ്രദേശ് (5), ഗുജറാത്ത് (4), കർണാടക (4), ആന്ധ്രാപ്രദേശ് (3), തെലങ്കാന (3), രാജസ്ഥാൻ (3), ഒഡീഷ (3), ഉത്തരാഖണ്ഡ് (1), ഛത്തീസ്ഗഡ് (1), ഹരിയാന (1), ഹിമാചൽ പ്രദേശ് (1) എന്നീ സംസ്ഥാനങ്ങളിലെ 56 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 13 സംസ്ഥാനങ്ങളിൽ നിന്നുള്ള 50 രാജ്യസഭാംഗങ്ങളുടെ കാലാവധി ഏപ്രിൽ 2 നാണ് അവസാനിക്കുന്നത് രണ്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള ബാക്കിയുള്ള ആറ് അംഗങ്ങൾ ഏപ്രിൽ 3 ന് വിരമിക്കും.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്രമന്ത്രി വി മുരളീധരൻ, കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, അശ്വിനി വൈഷ്‌ണവ്, ഭുപേന്ദ്ര യാദവ്, മന്‍സുഖ് മാണ്ഡവ്യ, നാരായണ്‍ റാണെ, പര്‍ഷോത്തം രുപാല, രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.
Read Also: ഇറാനിയൻ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന